ന്യൂഡൽഹി: കൊവിഡ് വാക്സിൻ ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന് തുറന്നു പറഞ്ഞ് പ്രമുഖ മരുന്ന് നിര്‍മാതാക്കളായ അസ്ട്രസെനെക. കൊവിഡ് സമയത്ത് രാജ്യത്തും ലോകത്തെ മറ്റു രാജ്യങ്ങളിലും വ്യാപകമായി കുത്തിവെച്ച കോവിഷീല്‍ഡ്, വാക്സ്സെവരിയ എന്നീ വാക്സിനുകളുടെ നിര്‍മാതാക്കളാണ് അസ്ട്രസെനെക. അസ്ട്രസെനെക ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുമായി ചേര്‍ന്നാണ് ഈ വാക്സിനുകള്‍ വികസിപ്പിച്ചത്. ആഗോള തലത്തില്‍ ഇവ രണ്ടും വ്യാപകമായി ഉപയോഗിച്ചിരുന്നു.
അസ്ട്രസെനെക നിര്‍മിച്ച വാക്സിനുകള്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ വരുത്തിവെക്കുമെന്ന് കാട്ടി വിവിധ രാജ്യങ്ങളില്‍ നിരവധിപ്പേര്‍ പരാതി നൽകുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. കൂടുതല്‍ പാര്‍ശ്വഫലങ്ങള്‍ യുകെയിലാണ് കണ്ടെത്തിയതും കമ്പനിക്കെതിരേ നിയമനടപടികള്‍ സ്വീകരിച്ചതും.
2021 ഏപ്രില്‍ 21ന് യുകെ സ്വദേശിയായ ജെയ്മി സ്കോട്ടിന് വാക്സിന് സ്വീകരിച്ചതിന് പിന്നാലെ മസ്തിഷ്കാഘാതം വന്നതോടെയാണ് നിയമനടപടികള്‍ ആരംഭിച്ചത്. വാക്സിന് എടുത്ത ശേഷം തന്റെ രക്തം കട്ടപിടിക്കുന്നതായും രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയുന്നതായും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സഹിതമാണ് ജാമി സ്കോട്ട് നിയമനടപടി തുടങ്ങിയത്. ഒരുപാട് നാള് നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് ഇപ്പോള്‍ നിര്‍മാതാക്കള്‍ തങ്ങളുടെ പിഴവ് തുറന്നു സമ്മതിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക