ഇംഫാൽ: മണിപ്പൂരിൽ രണ്ടാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്ന ആറ് ബൂത്തുകളിൽ ഇന്ന് റീപോളിംഗ് നടത്തും. സംഘർഷവും ബൂത്ത് പിടിത്തവുമുണ്ടായ ഔട്ടർ മണിപ്പൂർ ലോക്സഭ മണ്ഡലത്തിലെ ബൂത്തുകളിലാണ് രണ്ടാമത് തിരഞ്ഞെടുപ്പ് നടത്തുക. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകുന്നേരം നാലുമണി വരെയാണ് ഉണ്ടാവുക. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്ന ഇന്നർ മണിപ്പൂർ ലോക്സഭ മണ്ഡലത്തിലെ 11 ബൂത്തുകളിലും സംഘർഷം കാരണം റീപോളിംഗ് നടത്തിയിരുന്നു. റീ പോളിംഗ് നടക്കുന്ന പശ്ചാത്തലത്തിൽ ആറ് ബൂത്തുകളിലും കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തി.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലും (ഇവിഎം) വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയിലും (വിവിപാറ്റ്) കൃത്രിമം നടന്നതായി വാർത്ത വന്നതോടെയാണ് റീ പോളിങ് നടത്തുന്നത്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 58(2), 58A(2) വകുപ്പുകൾ പ്രകാരം 2024 ഏപ്രിൽ 26-ന് ലിസ്റ്റുചെയ്ത 6 പോളിംഗ് സ്റ്റേഷനുകളിൽ വോട്ടെടുപ്പ് സംഘടിപ്പിക്കാനാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയത്.
മണിപ്പൂരിൽ വോട്ടെടുപ്പ് ദിവസം വോട്ടിംഗ് പൂർത്തിയാകുന്നതിന് മുൻപായി പല സ്റ്റേഷനുകളിലും ഇവി എമ്മുകൾക്കും വിവിപാറ്റുകൾക്കും തകരാർ സംഭവിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. സ്റ്റേഷനിൽ ഇവിഎം തകരാറുകൾ വന്നപ്പോൾ, മറ്റൊരു സ്റ്റേഷനിൽ അജ്ഞാതരുടെ ഭീഷണി കാരണം ആവർത്തിച്ചുള്ള തടസ്സങ്ങളാണ് ഉണ്ടായത്. അതോടെ ഈ സ്റ്റേഷനുകളിൽ നിന്നുള്ള വോട്ടിംഗ് രേഖകൾ അസാധുവായി പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക