തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം വർധിച്ചതോടെ സംസ്ഥാനതൊട്ടാകെ ഓട്ടോമാറ്റിക് ലോഡ് ഷെഡ്ഡിംഗ്. തിങ്കളാഴ്ച രാത്രി തിരുവനന്തപുരം നഗരത്തിൽ മൂന്നു തവണയാണ് ഓട്ടോമാറ്റിക് ലോഡ് ഷെഡ്ഡിംഗ് സംഭവിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ ഔദ്യോഗികമായി ലോഡ് ഷെഡ്ഡിംഗ് കൊണ്ടുവരാനുള്ള ആലോചനയിലാണ് സർക്കാർ. നാളെ നടക്കുന്ന ഉന്നതതലയോഗം വിഷയത്തിൽ തീരുമാനമെടുക്കുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു.
വിതരണ സംവിധാനത്തിന്റെ പരിധിക്കപ്പുറം ഉപഭോഗം വന്നാൽ ഗ്രിഡുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണ സംവിധാനത്തിലൂടെയാണ് ഓട്ടോമാറ്റിക് ലോഡ് ഷെഡ്ഡിംഗ് ഉണ്ടാകുന്നത്. സാങ്കേതികമായി അഞ്ചു മിനിട്ട് കഴിഞ്ഞ് ഫീഡറുകൾ ചാർജ് ചെയ്യാൻ സാധിക്കുമെങ്കിലും അത് എവിടെയാണ് സംഭവിച്ചതെന്ന് കണ്ടുപിടിച്ച് വൈദ്യുതി പുനഃസ്ഥാപിക്കാൻ അര മണിക്കൂറെങ്കിലും വേണ്ടിവരും.
ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തുമ്പോൾ ജീവനക്കാർ മുൻനിശ്ചയിച്ചത് അനുസരിച്ച് നിശ്ചിത സമയത്ത് വൈദ്യുതി വിതരണം നിറുത്തിവയ്ക്കുകയാണ് ചെയ്യാറ്. കേരളത്തിൽ ഉത്പാദിപ്പിക്കുന്നതും പുറത്തുനിന്നുള്ളതും ഉൾപ്പടെ 4500 മെഗാവാട്ടാണ് പ്രതിദിനം വിതരണം ചെയ്യാൻ ലഭ്യമായുള്ളത്. എന്നാൽ 5700 മെഗാവാട്ടിലും അധികമാണ് നിലവിലുള്ള ഉപഭോഗം. ജലവൈദ്യുതി ഉത്പാദനം കുത്തനെ ഉയർത്തിയും അമിത വിലയ്ക്ക് പുറത്തുനിന്ന് വാങ്ങിയുമാണ് ഇത് നികത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക