ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് നിരവധി സ്കൂളുകള്‍ക്കുനേരെ ബോംബ് ഭീഷണി. ചാണക്യപുരിയിലെ സംസ്കൃതി സ്കൂള്‍, മയൂര്‍ വിഹാറിലെ മദര്‍ മേരി സ്കൂള്‍, വസന്ത്കുഞ്ജിലേയും ദ്വാരകയിലേയും ഡല്‍ഹി പബ്ലിക്ക് സ്കൂള്‍, സാകേതിലെ അമിറ്റി സ്കൂള്‍ എന്നിവിടങ്ങളിലെ സ്കൂളുകളിലാണ് ബോംബ് ഭീഷണി. ഇവ കൂടാതെ നിരവധി സ്കൂളുകള്‍ക്ക് സന്ദേശം ലഭിച്ചതായി വിവരമുണ്ട്. ഇ- മെയിലില്‍ ഭീഷണിസന്ദേശം ലഭിച്ച സാഹചര്യത്തില്‍ പോലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
ഭീഷണി കാരണം മദര്‍ മേരി സ്കൂളില്‍ നടന്നുവരുന്ന പരീക്ഷ മാറ്റിവെച്ചു. സ്കൂള്‍ പരിസരത്തുള്ളവരോട് ഒഴിഞ്ഞുപോകാന്‍ അധികൃതർ ആവശ്യപ്പെട്ടു. ഭീഷണിസന്ദേശം ലഭിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയെന്ന പോലെ അടിയന്തരമായി വിദ്യാര്‍ഥികളെ തിരിച്ചയക്കുന്നതായി രക്ഷിതാക്കള്‍ക്കയച്ച ഇ- മെയിലില്‍ ഡല്‍ഹി പബ്ലിക്ക് സ്കൂള്‍ അറിയിച്ചു.
വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്കൂളുകളില്‍ എത്തിയ പോലീസ് സംഘം പരിസരത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു. വിദ്യാര്‍ഥികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ രക്ഷിതാക്കള്‍ സ്കൂളുകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
ബോംബ് സ്ക്വാഡും ഡല്‍ഹി അഗ്നിരക്ഷാസേനയും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ സംശയകരമായ ഒന്നും കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ ആര്.കെ. പുരത്തെ ഡല്‍ഹി പോലീസ് സ്കൂളിലും സമാനമായ ഭീഷണിസന്ദേശം ലഭിച്ചിരുന്നു. ഇത് പിന്നീട് വ്യാജമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക