ന്യൂഡൽഹി: ഉത്തർ പ്രദേശിലെ അമേത്തി, റായ്ബറേലി ലോക്സഭ സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥികളായി ആര് മത്സരിക്കുമെന്നതിനെ ചൊല്ലിയുള്ള തർക്കങ്ങൾക്ക് ഇന്ന് വിരാമം. നാളെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി. ഇതിനാൽ ഇന്ന് തന്നെ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് വിവരം. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മത്സരിക്കുമോയെന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നു. മേയ് 20ന് അഞ്ചാംഘട്ടത്തിലാണ് ഇരു മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുക.
മുൻ പാർട്ടി അധ്യക്ഷൻ കൂടിയായ രാഹുൽ ഗാന്ധി അമേത്തിയിൽ നിന്നും, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ നിന്നും ജനവിധി തേടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, 2019ൽ ബി.ജെ.പിയുടെ സ്മൃതി ഇറാനിയോട് അപ്രതീക്ഷിത പരാജയം കണ്ട മണ്ഡലത്തിൽ രാഹുൽ ഗാന്ധി വീണ്ടും മത്സരിക്കുമോയെന്നതും ചോദ്യമായി.
2004 മുതൽ സോണിയ ഗാന്ധി വിജയം കൊയ്ത റായ്ബറേലിയിൽ ഇത്തവണ പ്രിയങ്ക മത്സരിക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ, ഗാന്ധികുടുംബത്തിലെ മൂന്ന് പ്രമുഖ നേതാക്കളും പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് വരുന്നത് ബി.ജെ.പി ആരോപിക്കുന്ന കുടുംബരാഷ്ട്രീയത്തിന് വളംവെക്കുമോയെന്ന ചർച്ചകൾ കോൺഗ്രസിൽ നടന്നിട്ടുണ്ട്. ഇതോടെയാണ് സ്ഥാനാർഥി പ്രഖ്യാപനത്തിൽ സസ്പെൻസുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക