ലക്നോ: എട്ട് തവണ എം.പി സ്ഥാനത്ത് എത്തിയ മേനക സഞ്ജയ് ഗാന്ധിയുടെ മൊത്തം പ്രഖ്യാപിത ആസ്തി 97.17 കോടി രൂപയാണെന്ന് വിവരം. ബുധനാഴ്ച തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് മേനകാ ഗാന്ധി തന്റെ ആസ്തി വിവരം വെളിപ്പെടുത്തിയത്. ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ ബി.ജെ.പി ടിക്കറ്റിലാണ് മേനക ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്.
മുഴുവൻ ആസ്തിയിൽ 45.97 കോടി രൂപ ജംഗമ ആസ്തിയും 51.20 കോടി രൂപ സ്ഥാവരവുമാണ്. 2.82 കോടി രൂപ വിലമതിക്കുന്ന 3.415 കിലോ സ്വർണവും 85 കിലോ വെള്ളിയും 40,000 രൂപ വിലമതിക്കുന്ന റൈഫിളും മേനക ഗാന്ധിയുടെ കയ്യിലുണ്ടെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്.
അതേസമയം, ഉത്തർ പ്രദേശിലെ അമേത്തി, റായ്ബറേലി ലോക്സഭ സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥികളായി ആര് മത്സരിക്കുമെന്നതിനെ ചൊല്ലിയുള്ള തർക്കങ്ങൾക്ക് ഇന്ന് വിരാമം. നാളെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി. ഇതിനാൽ ഇന്ന് തന്നെ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് വിവരം. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മത്സരിക്കുമോയെന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നു. മേയ് 20ന് അഞ്ചാംഘട്ടത്തിലാണ് ഇരു മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുക.
മുൻ പാർട്ടി അധ്യക്ഷൻ കൂടിയായ രാഹുൽ ഗാന്ധി അമേത്തിയിൽ നിന്നും, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ നിന്നും ജനവിധി തേടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, 2019ൽ ബി.ജെ.പിയുടെ സ്മൃതി ഇറാനിയോട് അപ്രതീക്ഷിത പരാജയം കണ്ട മണ്ഡലത്തിൽ രാഹുൽ ഗാന്ധി വീണ്ടും മത്സരിക്കുമോയെന്നതും ചോദ്യമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക