ഡൽഹി: ആചാരങ്ങൾ കൂടാതെ വിവഹ രജിസ്ട്രേഷൻ മാത്രം നടത്തുന്നത് ഹിന്ദു വിവാഹ നിയമ പ്രകാരം സാധുവാകില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ഹിന്ദു ആചാരം അനുസരിച്ചുള്ള ചടങ്ങുകളും പൂർത്തിയാക്കിയെന്ന തെളിവ് വേണം. അഗ്നിക്ക് ചുറ്റും ഏഴ് തവണ വലം വെയ്ക്കുന്നത് പോലുള്ള ചടങ്ങുകൾ നടത്തേണ്ടതാണ്. പാട്ടും ഡാൻസും ഭക്ഷണവുമെല്ലാമാണ് ഹിന്ദു വിവാഹം എന്ന് ചിന്ദിക്കാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി വി നാഗരത്ന, അഗസ്റ്റിൻ ജോർജ്ജ് മസിഹ് എന്നിവർ ഉൾപ്പെടുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം.
സാധുവായ ചടങ്ങുകൾ നടത്താതെ വിവാഹം ചെയ്ത രണ്ട് പൈലറ്റുമാരുടെ വിവാഹ മോചന ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വിവാഹത്തിലേക്ക് കടക്കുന്നതിന് മുൻപായി തന്നെ വിവാഹത്തെ കുറിച്ച് ആഴത്തിൽ ചിന്തിക്കണമെന്ന് ബെഞ്ച് ആവശ്യപ്പെട്ടു. വിവാഹം എന്നാൽ ഇന്ത്യൻ സമൂഹത്തിൽ അത്രത്തോളം പവിത്രമാണെന്നും കോടതി നിരീക്ഷിച്ചു. വിവാഹമെന്നത് പാട്ടിനും നൃത്തത്തിനും വിരുന്നിനും ഭക്ഷണത്തിനുമായുള്ള സംഭവമല്ല.
സ്ത്രീധനവും സമ്മാനങ്ങളും ആവശ്യപ്പെടാനും കൊടുക്കാനുമുള്ളതല്ല. വിവാഹം എന്നാൽ ഒരു വാണിജ്യ ഇടപാടല്ല. രണ്ട് വ്യക്തികളുടെ ആജീവനാന്തമുള്ള പരസ്പര സമ്മതത്തോടെയുള്ള ഒത്തുചേരലാണ്. സമൂഹത്തിന് അടിത്തറ പങ്കിടുന്ന കുടുംബം പടുത്തുയർത്താനുള്ള സ്ത്രീയുടെയും പുരുഷന്റെയും ഒരുമിച്ച് ചേരലാണ് വിവാഹമെന്നും കോടതി നിരീക്ഷണം നടത്തി.
വിവാഹത്തിൽ ബെറ്റർ ഹാഫ് അതായത് നല്ല പാതി എന്നൊന്നില്ല. രണ്ട് പങ്കാളികളും തുല്യരാണെന്നും കോടതി നിരീക്ഷിച്ചു. ഹിന്ദു വിവാഹ നിയമം ബഹുഭാര്യത്വവും ബഹുഭർതൃത്വവും അംഗീകരിക്കാൻ കഴിയില്ല. ചടങ്ങുകള് നടത്തിയില്ലെങ്കിൽ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 7 പ്രകാരം വിവാഹം സാധുവല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക