കാസര്‍കോട്: കാസർകോട് ഗ്രൗണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റുകൾ അനിശ്ചിത കാലത്തേക്ക് നിർത്തിയതിന് വിശദീകരണവുമായി ആര്‍ടിഒ. കൊവിഡ് 19 കാരണമെന്ന വിചിത്ര കാരണമാണ് നേരത്തെ മോട്ടോർ വാഹന വകുപ്പ് അറിയിച്ചത്. എന്നാല്‍, കൊവിഡ് 19 മൂലമെന്ന എസ് എം എസ് വന്നത് സാങ്കേതിക പിഴവ് കാരണമാണെന്ന് ആര്‍ടിഒ വിശദീകരിച്ചു. ടെസ്റ്റ് ഗ്രൗണ്ടിൽ സംവിധാനങ്ങൾ സജ്ജമാക്കാനുള്ള കാലതാമസമാണ് ടെസ്റ്റുകൾ റദ്ദാക്കാൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ പ്രതിഷേധം നടക്കുന്നതിനിടെയാണ് കാസര്‍കോട് ഇത്തരമൊരു അറിയിപ്പ് വന്നിരുന്നത്.
അതേസമയം, ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിനെതിരെ രൂക്ഷ പ്രതികരണവുമായി സിഐടിയു. മലപ്പുറത്തെ മാഫിയ എന്ന ഗണേഷ് കുമാറിന്റെ പരാമര്‍ശത്തിനെതിരെയാണ് സിഐടിയു പ്രതിഷേധവുമായി രംഗത്തുവന്നത്. മലപ്പുറം എന്ന് കേള്‍ക്കുമ്പോള്‍ രോഷം കൊള്ളുന്നത് ഗണേഷ് കുമാറിന്റെ വേറെ സൂക്കേടാണ്. കേരളത്തിലെ 86 ഇടങ്ങളിലും സമരം നടക്കുകയാണ്. തൊഴിലാളികളാണ് സമരം നടത്തുന്നത്. മറിച്ച് മാഫിയകള്‍ അല്ല. ഗതാഗത മന്ത്രിയുടെത് അധിക്ഷേപ പരാമര്‍ശമാണെന്നും പാരമാര്‍ശം പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണമെന്നും സിഐടിയു ആവശ്യം ഉന്നയിച്ചു.
മുഴുവനായും പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് ഇന്ന് മുതലാണ് സംസ്ഥാനത്ത് പ്രാബല്യത്തിൽ വരിക. ഇതോടെ കടുത്ത പ്രതിഷേധം അറിയിച്ച് ഡ്രൈവിംഗ് സ്കൂളുകൾ രംഗത്തെത്തി. മലപ്പുറത്ത് ടെസ്റ്റിംഗ് ഗ്രൗണ്ട് പ്രതിഷേധക്കാർ അടച്ചുകെട്ടി. ടെസ്റ്റിനുള്ള വാഹനങ്ങളും വിട്ട് കൊടുക്കില്ലെന്ന് ഇവരുടെ വാദം.
ടെസ്റ്റംഗ് ഗ്രൗണ്ടിലേക്കുള്ള വഴി അടച്ചാണ് മലപ്പുറത്ത് പ്രതിഷേധം നടക്കുന്നത്. ഒരുകാരണവശാലം ടെസ്റ്റ് നടത്താൻ സമ്മതിക്കില്ലെന്ന് സിഐടിയു അറിയിക്കുന്നത്. ഗതാഗത വകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് സംസ്ഥാനത്തെ ഏഴായിരത്തിലധികം ഡ്രൈവിംഗ് സ്കൂളുകളെയും ഒരു ലക്ഷത്തോളം വരുന്ന തൊഴിലാളികളെയും ഈ മേഖലയില്‍ നിന്ന് തന്നെ തുടച്ച് നീക്കുമെന്ന് ഡ്രൈവിംഗ് സ്കൂള്‍ പ്രതിനിധികൾ വ്യക്തമാക്കുന്നു. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിക്കുന്നതിനോട് യാതൊരു എതിര്‍പ്പുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക