കൊച്ചി: പനമ്പിള്ളി നഗറിൽ മാതാവ് കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ സംസ്കാരം ഇന്ന് രാവിലെ നടത്തും. കേസിൽ പ്രതിയായ അമ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം മാത്രം കസ്റ്റഡിയിൽ വാങ്ങാനാണ് നിലവിൽ പോലീസ് സ്വീകരിച്ച തീരുമാനം. അതിനിടെ ശിശുവിന്റെ ഡിഎൻഎ സാമ്പിൾ ഇന്ന് പരിശോധനയ്ക്ക് അയക്കും.
പനമ്പിള്ളിനഗറിൽ നടുറോഡിലേക്ക് കവറിൽ പൊതിഞ്ഞ് വലിച്ചെറിഞ്ഞ നവജാത ശിശുവിന്റെ സംസ്കാരം ഇന്ന് രാവിലെ 10 ന് പച്ചാളം ശ്മശാനത്തിലാണ് നടക്കുക. മൃതദേഹം പൊലീസാണ് സംസ്കരിക്കുന്നത്. അതിനിടെ എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ ചികിത്സയിലുള്ള പ്രതിയായ അമ്മയുടെ ആരോഗ്യനിലയിൽ പുരോഗതിയിയുണ്ട്. എങ്കിലും മാനസികനില പൂർണമായും ശരിയായതിന് ശേഷം കസ്റ്റഡിയിൽ വാങ്ങിയാൽ മതി എന്നതാണ് പൊലീസിന്റെ തീരുമാനം.
കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത സമയത്ത് തന്നെ പൊലീസിന് ഡിഎൻഎ പരിശോധനയ്ക്കുള്ള സാമ്പിൾ കൈമാറിയിരുന്നു. ഇതും ഇന്ന് പരിശോധനയ്ക്ക് അയയ്ക്കും. യുവതിയെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം ആവശ്യമെങ്കിൽ മാത്രം ആൺ സുഹൃത്തിനെ കസ്റ്റഡിയിലെടുക്കാനാണ് നിലവിൽ പൊലീസിന്റെ തീരുമാനം. കേസിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക