തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത കെട്ടിടങ്ങളിൽ ക്ലാസ് നടത്താൻ പാടില്ലെന്നും വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളുടെ യോഗത്തിലാണ് നിർദേശം നൽകിയത്. സംസ്ഥാനത്ത് ജൂൺ മൂന്നിന് തന്നെ സ്കുളുകൾ തുറക്കുമെന്നും ഒരുക്കങ്ങൾ പൂർത്തിയാക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരുന്നു.
ഓരോ അദ്ധ്യയന വർഷവും ക്ലാസ് തുടങ്ങുന്നതിന് മുമ്പ് സ്കൂളുകൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണമെന്നതാണ് ചട്ടം.കെട്ടിടത്തിന്റെ ബലം, അടിത്തറ, മേൽക്കൂര, കതക്, ജനൽ, തടിപ്പണികൾ, ഫയർ ആൻഡ് സേഫ്റ്റി തുടങ്ങി സകല കാര്യങ്ങളും പരിശോധിക്കേണ്ടതുണ്ട്. അവധിക്കാലത്താണ് അറ്റകുറ്റപ്പണികൾ നടത്തുക. പരിശോധനകൾ എത്രയും വേഗത്തിൽ പൂർത്തിയായാൽ മാത്രമെ ആവശ്യമുള്ള മാറ്റങ്ങൾ പ്രാവർത്തികമാക്കാൻ സ്കൂൾ അധികൃതർക്ക് സമയം കിട്ടൂ.
2019ലെ കെട്ടിട നിർമ്മാണ ചട്ടങ്ങൾ നിലവിൽ വരുന്നതിനു മുമ്പ് നിർമ്മാണം ആരംഭിച്ചതും അതിനുശേഷം പൂർത്തിയായതുമായ കെട്ടിടങ്ങൾക്ക് ഫയർ ആൻഡ് സേഫ്റ്റി സൗകര്യമൊരുക്കുന്നതിൽ ഇളവു നൽകി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ നടപടിയുണ്ടാകും.
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ സ്കൂളുകൾ പ്രവർത്തിച്ചാൽ സ്കൂൾ മാനേജർമാരും പ്രഥമാദ്ധ്യാപകരും കുറ്റക്കാരാകും. അദ്ധ്യാപകർക്ക് ശമ്പളവും ലഭിക്കില്ല. നിലവിൽ ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ സ്കൂൾ മേൽക്കൂരകൾ നീക്കം ചെയ്യുമ്പോൾ നോൺ ആസ്ബസ്റ്റോസ് ഷീറ്റുകൾ ഉപയോഗിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം സ്കൂളുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ചർച്ചയിൽ ടിൻ, അലൂമിനിയം ഷീറ്റ് മേഞ്ഞ സ്കൂൾ കെട്ടിടങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ഫാൾസ് സീലിംഗ് ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക