കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയു പീഡനക്കേസുമായി ബന്ധപ്പെട്ട് അതിജീവിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡോക്ടർ കെ വി പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്. ഒരാഴ്ചയ്ക്കകം കേസിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും പുനരാന്വേഷണം നടത്തണമെന്നും ഉത്തരമേഖല ഐജി കെ സേതുരാമനാണ് ഉത്തരവിട്ടത്.
നേരത്തെ അതിജീവിതയെ പരിശോധന നടത്തിയ ഗൈനക്കോളജിസ്റ്റ് ഡോ കെ വി പ്രീതി തന്റെ മൊഴി പൂർണമായും രേഖപ്പെടുത്താതെയാണ് പോലീസിന് റിപ്പോർട്ട് നൽകിയതെന്ന് ആരോപിച്ച് അതിജീവിത പരാതി നൽകിയിരുന്നു. ഈ പരാതിയിൽ കഴമ്പില്ലെന്ന് കാണിച്ച് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണറായിരുന്ന കെ സുദർശൻ അന്വേഷണം നടത്തി റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.
റിപ്പോർട്ടിന്റെ പകർപ്പ് വേണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും പോലീസ് പകർപ്പ് നൽകാൻ തയ്യാറായിരുന്നില്ല എന്നും സിറ്റി പോലീസ് കമ്മീഷണർ ഓഫീസിനു മുന്നിൽ 12 ദിവസം സമരം നടത്തിയ ശേഷമാണ് തനിക്ക് റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ചത് എന്നും അതിജീവിത പറഞ്ഞു.
സീനിയർ നഴ്സിംഗ് ഓഫീസറും താനും ബന്ധുക്കളും നൽകിയ മൊഴി വിശ്വാസത്തിൽ എടുക്കാതെ പ്രീതിയുടെ മൊഴി മാത്രമാണ് അന്വേഷണസംഘം മുഖവിലക്കെടുത്തതെന്നും ഈ സാഹചര്യത്തിൽ പുനരന്വേഷണം വേണമെന്നുമാണ് അതിജീവിത കോടതിയിൽ ആവശ്യപ്പെട്ടത്.
അതിജീവിതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട ഉത്തരമേഖല ഐജി കോഴിക്കോട് നർക്കോട്ടിക് സെൽ എസിപി ജേക്കബിന് അന്വേഷണ ചുമതല നൽകുകയും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക