ന്യൂഡൽഹി: സമരം ചെയ്യുന്ന എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർക്ക് ഡൽഹി റീജ്യണൽ ലേബർ കമ്മീഷണറുടെ പിന്തുണ. എയർ ഇന്ത്യ മാനേജ്മെന്റിന് അയച്ച കത്തിലാണ് കമ്മീഷണർ ജീവനക്കാരുടെ ആശങ്കക്ക് അടിസ്ഥാനമുണ്ടെന്ന് അറിയിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് എച്ച്.ആർ വിഭാഗം വിവേകശൂന്യമായി ഇടപെട്ടെന്നും മെയ് മൂന്നിന് അയച്ച കത്തിൽ ലേബർ കമ്മീഷണർ പറയുന്നുണ്ട്.
ഏപ്രിൽ 26നാണ് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ എയർ ഇന്ത്യ ലിമിറ്റഡ് ചെയർമാനെതിരെ വിവിധ ആരോപണങ്ങൾ ഉന്നയിച്ച് കത്തയച്ചത്. ടാറ്റ എയർ ഇന്ത്യ ഏറ്റെടുത്തതിന് ശേഷം തൊഴിലാളി വിരുദ്ധമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ശമ്പള വർധനയില്ല, അലവൻസുകൾ നൽകുന്നില്ല, അനാവശ്യമായി ജോലിയിൽ നിന്ന് പിരിച്ചുവിടുന്നു, നിയമനത്തിൽ സ്വജനപക്ഷപാതം നടപ്പാക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് ജീവനക്കാർ ഉന്നയിക്കുന്നത്.
അതേസമയം, ജീവനക്കാരുടെ മിന്നൽ പണിമുടക്ക് കാരണം എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാനങ്ങൾ റദ് ചെയ്ത സംഭവത്തിൽ വിശദീകരണവുമായി എയർ ഇന്ത്യ എക്സ്പ്രസ്. ജീവനക്കാരുടെ സമരം നിയമവിരുദ്ധമാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി. മാറ്റം അംഗീകരിക്കാനാവാത്ത ഒരു വിഭാഗമാണ് സമരത്തിന്. സീനിയർ ക്യാബിൻ ക്രൂ അംഗങ്ങളാണ് നിയമവിരുദ്ധ സമരത്തിൽ ഏർപ്പെടുന്നത്. എയർ ഇന്ത്യ ഫ്ലൈറ്റ് റദ്ദാക്കൽ വിഷയം പരിശോധിക്കുന്നതായി വ്യോമയാന മന്ത്രാലയം വൃത്തങ്ങളും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക