‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സംഘം കൊടൈക്കനാലിൽ വിനോദയാത്രയ്ക്ക് എത്തിയപ്പോൾ തമിഴ്നാട് പൊലീസ് അവരോട് അപമര്യാദയായി പെരുമാറിയോ എന്ന് കണ്ടെത്താൻ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട് ആഭ്യന്തര വകുപ്പ്. സംഭവം അന്വേഷിച്ച് നടപടി സ്വീകരിക്കാൻ തമിഴ്നാട് ഡിജിപിക്ക് ആഭ്യന്തര വകുപ്പ് സെക്രട്ടറി അമുദ ഉത്തരവ് ഇറക്കി.
ദക്ഷിണേന്ത്യയില്‍ വലിയ വിജയം നേടി ഹിറ്റായി മാറിയ മഞ്ഞുമ്മല്‍ ബോയ്സ് സിനിമയില്‍ പറഞ്ഞ ‘യഥാര്‍ഥ’ സംഭവങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണ്. 2006 ൽ കേരളത്തിൽ നിന്നു കൊടൈക്കനാൽ സന്ദർശിക്കാനെത്തിയ യുവാക്കളിലൊരാൾ ഗുണ കേവ്സിലെ ഗർത്തത്തിൽ വീണപ്പോഴാണ് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ കൊടൈക്കനാൽ പൊലീസ് സ്റ്റേഷനിൽ സഹായം തേടിയത്. എന്നാൽ, ഇൻസ്പെക്ടർ ഉൾപ്പെടെയുള്ളവർ ഇവരെ ക്രൂര മർദനത്തിന് ഇരയാക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി പരാതിയുയർന്നിരുന്നു. ഇവർക്ക് സഹായത്തിനായി ഒരു പൊലീസ് ഉദ്യോഗസ്ഥനെ മാത്രമാണ് വിട്ടു നൽകിയത്.
എല്ലാ തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും 10 കോടിയിലധികം കളക്റ്റ് ചെയ്ത മലയാളത്തിലെ ആദ്യ ചിത്രമായിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. കർണാടകയിൽ നിന്നും 15 കോടിയിലധികം രൂപ സിനിമ സ്വന്തമാക്കിയെങ്കിൽ അത് തമിഴ്നാട്ടിലേക്ക് എത്തുമ്പോൾ 60 കോടിയിലധികമാണ്.
ഫെബ്രുവരി 22 ന് റിലീസ് ചെയ്ത സിനിമ വെറും 26 ദിവസങ്ങൾ കൊണ്ടാണ് 200 കോടി ക്ലബിൽ ഇടം പിടിച്ചത്. കൊച്ചിയിൽ നിന്ന് ഒരു സംഘം യുവാക്കൾ നടത്തുന്ന വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് നേരിടേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയിൽ ചിത്രീകരിക്കുന്നത്. ചിദംബരമാണ് സിനിമയുടെ തിരക്കഥയും എഴുതിയിരിക്കുന്നത്. പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക