കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസില്‍ സര്‍വ്വീസ് പ്രതിസന്ധി തുടരുന്നു. നെടുമ്പാശ്ശേരിയിൽ നിന്നും കണ്ണൂരിൽ നിന്നുമുള്ള എട്ട് സർവീസുകളാണ് റദ്ദാക്കിയത്. നെടുമ്പാശ്ശേരിയിൽ നിന്ന് രാവിലെ 8.35ന് പുറപ്പെടേണ്ട ദമാം സർവീസ്, 8.50 ന് പുറപ്പെടേണ്ട മസ്കത്ത് സർവീസ് എന്നിവയാണ് റദ്ദാക്കിയത്. കണ്ണൂരിൽ നിന്ന് ഷാർജ, ദുബൈ, ദമാം, റിയാദ്, അബുദാബി, റാസൽ ഖൈമ, മസ്കത്ത്, ദോഹ സർവീസുകളുമാണ് റദ്ദാക്കിയത്. കൂട്ട അവധിയെടുത്ത ജീവനക്കാര്‍ തിരികെയെത്താത്തതാണ് സര്‍വ്വീസ് മുടങ്ങാന്‍ കാരണം.
അതേസമയം തിരുവനന്തപുരത്ത് നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെട്ടു. 1.10 നുള്ള അബുദാബി വിമാനമാണ് പുറപ്പെട്ടത്. കണ്ണൂരില്‍ നിന്നും വൈകിട്ട് പുറപ്പെടേണ്ട ഷാര്‍ജ, ദുബായ് വിമാനങ്ങളും സര്‍വ്വീസ് നടത്തുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിൻവലിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റും ജീവനക്കാരും തമ്മിൽ ഒത്തുതീർപ്പിലെത്തിയതോടെയാണ് സമരം അവസാനിപ്പിച്ചത്. പിരിച്ചുവിട്ട എല്ലാവരെയും തിരിച്ചെടുക്കാമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് തൊഴിലാളി യൂണിയന് ഉറപ്പ് നൽകിയിരുന്നു. ജീവനക്കാർ ഉയർത്തിയ പ്രശ്നങ്ങൾ പരിശോധിക്കുമെന്നും കമ്പനി ഉറപ്പു നൽകി. ഇതോടെ സമരം പിൻവലിക്കാമെന്ന് തൊഴിലാളി യൂനിയനും അറിയിക്കുകയായിരുന്നു.
എയര്‍ ഇന്ത്യ ജീവനക്കാര്‍ കൂട്ട അവധിയെടുത്തതോടെ നിരവധി ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകളാണ് കഴിഞ്ഞ ദിവസം മുതല്‍ റദ്ദാക്കിയത്. അപ്രതീക്ഷിതമായി സര്‍വീസുകള്‍ റദ്ദാക്കിയതുമൂലം നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. ഫ്ളൈറ്റ് റദ്ദാക്കിയതില്‍ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ ക്ഷമ ചോദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക