ഡല്‍ഹി: ഡൽഹിയിൽ പൊടിക്കാറ്റ്. നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായി. കൊണാക്ട് പ്ലേസിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീണു. ചില വീടുകളുടെ മേല്‍ക്കൂരകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
ഡൽഹിയിൽ അതിശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് ഇന്നലെ തന്നെ അധികൃതർ മുന്നറിയിപ്പ് നല്‍കിയിരുന്നു. മണിക്കൂറിൽ 70 കിലോമീറ്റര്‍ വേഗത്തിൽ രാജ്യതലസ്ഥാനത്ത് കാറ്റ് വീശുമെന്നായിരുന്നു അറിയിപ്പ്. അതിശക്തമായ കാറ്റിൽ കൃഷി നശിക്കാൻ സാധ്യതയുണ്ട്. കെട്ടിടങ്ങൾക്ക് ഭാഗികമായി കേടുപാടുണ്ടായേക്കുമെന്നും പുൽവീടുകളും കുടിലുകളും തകരുമെന്നും അധികം കനമില്ലാത്ത വസ്തുക്കൾ പറന്നുപോകുമെന്നും മുന്നറിയിപ്പിൽ പറഞ്ഞിരുന്നു.
ജനങ്ങളോട് വീടിനകത്ത് തന്നെ തങ്ങാൻ ആവശ്യപ്പെട്ട കാലാവസ്ഥാ കേന്ദ്രം അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുരക്ഷിത സ്ഥാനത്ത് അഭയം തേടണമെന്നും ഒരു കാരണവശാലും മരങ്ങൾക്ക് ചുവട്ടിൽ പോയി നിൽക്കരുതെന്നും അറിയിപ്പിൽ പറയുന്നു.
ഡൽഹിയിൽ അതിശക്തമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അതിശക്തമായി കാറ്റ് വീശുമെന്നുള്ള മുന്നറിയിപ്പ് കൂടി വന്നത്. ഡൽഹിക്ക് പുറമെ ലോണി ദെഹത്, ഹിൻഡൺ എഎഫ് സ്റ്റേഷൻ, ഗാസിയാബാദ്, ഇന്ദിരാപുരം, ഛപ്രോല, നോയിഡ, ദാദ്രി, ഗ്രേറ്റര്‍ നോയിഡ, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിലും അതിശക്തമായി കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക