ഭൂമിയിലെ വൈദ്യുതി ശൃംഖലകളെയും വാർത്താവിനിമയ സംവിധാനങ്ങളെയും ബാധിക്കുന്ന സൂര്യനിൽ നിന്നുള്ള വൻ സൗര കളങ്കം വരുന്നുവെന്ന് റിപ്പോർട്ടുകൾ. ഭൂമിയേക്കാൾ 17 മടങ്ങ് വലിപ്പമുള്ള അതിഭീമൻ സൗര കളങ്കം സൂര്യനിൽ രൂപപ്പെട്ടതായി യുഎസിലെ നോവ ഉൾപ്പെടെയുള്ള ഏജൻസികളാണ് അറിയിപ്പ് നൽകിയത്.
ഇത്രയും തീവ്രമായ കൊറോണൽ മാസ്സ് ഇജക്ഷൻ എന്ന സൗകര്യകാന്തിക കാറ്റ് ഇതിനു മുൻപ് 2003 ഒക്ടോബറിൽ ആണ് ഉണ്ടായത്. AR3664 എന്ന് പേരിട്ടിരിക്കുന്ന സൗരകളങ്കം മെയ് ആദ്യവാരം മുതലാണ് കൂടുതൽ ദൃശ്യമാകാൻ തുടങ്ങിയത്. സൗര കളങ്കങ്ങൾ മുൻപും പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എങ്കിലും ഇത്ര വലിയ സൗരകളങ്കം അത്യപൂർവ്വമായി മാത്രമാണ് പ്രത്യക്ഷപ്പെടാറുള്ളത്.
സൗരോപരിതലത്തിനേക്കാൾ അല്പം ചൂട് കുറഞ്ഞ സ്ഥലമാണ് കളങ്കങ്ങൾ. സൂര്യനിലെ കാന്തമണ്ഡല ചുഴികളാണ് സൂര്യ കളങ്കങ്ങളായി അറിയപ്പെടുന്നത്. അംഗീകൃത സൗര ഫിൽറ്ററുകൾ ഇല്ലാതെ നഗ്നനേത്രം കൊണ്ട് തന്നെ കാണാവുന്ന വലിപ്പമുള്ള ഇവയെ നോക്കുന്നത് അപകടമാണ്. വിവിധ സൈക്കിളുകളായി അറിയപ്പെടുന്ന ഇവ ഓരോ 11 വർഷത്തിലും വർദ്ധിക്കുന്നതായി കാണാറുണ്ട്.
സൈക്കിൾ 25 ന്റെ ഭാഗമായുള്ള സൂര്യ കളങ്കങ്ങളാണ് ഏതാനും വർഷങ്ങളായി നാം കണ്ടു കൊണ്ടിരിക്കുന്നത്. സൂര്യ കളങ്കങ്ങളോടനുബന്ധിച്ച് ഉണ്ടാകാറുള്ള സൗര ജ്വാലകൾ ചാർജ് കണങ്ങളുടെ മഹാപ്രവാഹമായിരിക്കും. ഇവ ഭൂമിയുടെ നേർക്ക് വരുന്ന സമയങ്ങളിൽ ഭൂമിയുടെ ധ്രുവ മേഖലയിൽ വർണ്ണാഭമായ ധ്രുവദീപ്തികൾ പ്രത്യക്ഷപ്പെടുകയും ശക്തമായ ഈ ഘടകങ്ങൾ വാർത്താവിനിമയ ഉപഗ്രഹങ്ങളെ താറുമാറാക്കുകയും ചെയ്യാറുണ്ട്.
ഇത് ഭൂമിയിലെ വൈദ്യുത വിതരണ ശൃംഖല തടസ്സപ്പെടുന്നതിനും കാരണമാകാറുണ്ട്. ഭൂമിയിൽ പതിവിന് വിപരീതമായ രീതിയിൽ അനുഭവപ്പെടുന്ന ചൂട്, മറ്റ് കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവയിൽ സൂര്യകളങ്കങ്ങൾക്ക് പങ്കുണ്ടോ എന്നത് സംബന്ധിച്ച് ശാസ്ത്രലോകം പഠനം നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക