പാലക്കാട്: കേരളതീരങ്ങളില്‍ മത്സ്യലഭ്യത കുറഞ്ഞു. കടുത്ത വേനലില്‍ അറബിക്കടല്‍ ചൂടായാണ് കാരണം. പാലക്കാട് ഉൾപ്പടെ മിക്കയിടത്തും വിപണിയില്‍ മത്തി ഉള്‍പ്പെടെ മീനുകള്‍ക്ക് പൊള്ളു വിലയാണ്. ചൂടിൽ തീരക്കടലിലെ മത്സ്യങ്ങൾ പിൻവലിയുന്നത് വേനലിൽ പതിവാണെങ്കിലും ആഴക്കടലിൽ നിന്നുള്ള ലഭ്യതയും കുറഞ്ഞതാണ് തിരിച്ചടിയായത്.
മത്തി കിലോ 380 രൂപയാണ് വില, അയല 350, ചെമ്മീന്‍ 950 എന്നിങ്ങനെപോകുന്നു വില. മത്സ്യങ്ങള്‍ ഇപ്പോള്‍ കൂടുതലും എത്തുന്നത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്. കടല്‍ മത്സ്യങ്ങളുടെ വരവു കുറഞ്ഞതും മീന്‍ വില കൂടാന്‍ കാരണമായിട്ടുണ്ട്.
ദിനംപ്രതി മലമ്പുഴ ഡാമില്‍ ശരാശരി 1.5 ടണ്‍ മത്സ്യംവരെ ലഭിച്ചിരുന്നത്, ഇപ്പോള്‍ 600 കിലോയായി കുറഞ്ഞു. മലമ്പുഴ, വാളയാര്‍, കാഞ്ഞിരപ്പുഴ, പോത്തുണ്ടി, മംഗലംഡാം, മീങ്കര, ചുള്ളിയാര്‍, ശിരുവാണി തുടങ്ങി ഡാമുകളെ ആശ്രയിച്ചു കഴിയുന്ന ആയിരത്തിലേറെ മത്സ്യബന്ധന തൊഴിലാളികളെ ഇതു സാരമായി ബാധിച്ചു.
കട്ല, രോഹു, മൃഗാല, കരിമീന്‍, തിലാപ്പിയ, പൊടിമീന്‍ എന്നിവയാണു ജില്ലയില്‍ പ്രധാനമായും വളര്‍ത്തുന്ന മീനുകള്‍. തിലാപ്പിയ ആണു കൂടുതല്‍. കട്ല, രോഹു, മൃഗാല തുടങ്ങിയ വലിയ മീനുകള്‍ക്കു കിലോയ്ക്ക് 150 രൂപയാണു വില. തിലാപ്പിയയ്ക്കു 180 രൂപയോളം വിലയുണ്ട്. ഒരു ദിവസം 8 കിലോഗ്രാം വരെ മത്സ്യം ഒരു തൊഴിലാളിക്ക് ലഭിക്കുമായിരുന്നു. ഇപ്പോഴത് രണ്ടു കിലോയായി കുറഞ്ഞു.
ജലോഷ്മാവ് 28.5 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നത് 26 ഡിഗ്രി സെൽഷ്യസ് വരെയുള്ള ജലോഷ്മാവിൽ ജീവിക്കുന്ന ചാള, അയല തുടങ്ങിയവയെ പ്രതികൂലമായി ബാധിച്ചെന്നാണ് പഠനറിപ്പോർട്ട്. ഓരോ മത്സ്യത്തിനും ആവശ്യമായ ജലോഷ്മാവ് (തെർമൽറേഞ്ച്) വ്യത്യസ്തമാണ്. ക്രമാതീതമായി ചൂട് കൂടുമ്പോൾ കടലിലെ ആവാസവ്യവസ്ഥ തകിടംമറിയുമെന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക