തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിനെതിരായ പ്രതിഷേധം കൂടുതൽ കടുപ്പിക്കാനൊരുങ്ങി സംയുക്ത സമരസമിതി. ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ കൂറ്റന്‍ ധര്‍ണ നടത്താനാണ് തീരുമാനം.
അരലക്ഷത്തോളം പേര് പ്രതിഷേധ പരിപാടിയ പങ്കെടുക്കുമെന്നാണ് സമരസമിതി അറിയിക്കുന്നത്. ധര്‍ണയ്ക്ക് ശേഷം സംസ്ഥാന, ജില്ലാ ഭാരവാഹികളുടെ യോഗം ഉണ്ടായിരിക്കും. പരിഷ്കരണത്തിനെതിരെ ഡ്രൈവിംഗ് സ്കൂളുകളുടെ സംയുക്ത സമരസിമിതി പ്രതിഷേധം നടത്തുന്നത് ഒരാഴ്ച പിന്നിട്ടെങ്കിലും സര്‍ക്കാരും സമരക്കാരും വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ്.
കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായ രീതിയിൽ തന്നെ ഇന്നും സ്ലോട്ട് നല്‍കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷയും കൂടുതൽ വർധിപ്പിക്കും. അതേസമയം ഇന്നും ടെസ്റ്റ് ഗ്രൗണ്ടുകള്‍ക്ക് മുന്നില്‍ സംയുക്ത സമര സമിതി പ്രതിഷേധിക്കും. ഇതോടെ ഇന്നും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങാനാണ് സാധ്യത.
കഴിഞ്ഞ പന്ത്രണ്ട് ദിവസമായി സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നില്ല. പുതിയ സജ്ജീകരണങ്ങൾ തയ്യാറാക്കി ടെസ്റ്റ്മായി മുൻപോട്ട് നീങ്ങാനാണ് മന്ത്രിയുടെ നിർദേശം.
കെ.എസ്.ആര്.ടി.സിയുടെ ഭൂമിയിലും ടെസ്റ്റ് നടത്താൻ മന്ത്രി അനുമതി കൊടുത്തിട്ടുണ്ട്. സ്ലോട്ട് ലഭിച്ച ആളുകൾ ഉറപ്പായും ടെസ്റ്റിന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യമെങ്കിൽ പോലീസ് സംരക്ഷണം തേടാനും ആര്.ടി.ഒമാർക്ക് നിർദേശം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക