തിരുവനന്തപുരം: വിദേശ സന്ദർശനം പറഞ്ഞതിലും മുൻപേഅവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരികെയെത്തി. ഇന്ന് പുലർച്ചെ 3.15നുള്ള വിമാനത്തിലാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തിയത്. പിന്നീട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. നാളെ സംസ്ഥാനത്ത് തിരിച്ചെത്തുമെന്നായിരുന്നു അദ്ദേഹം നേരത്തേ വ്യക്തമാക്കിയത്. എന്നാൽ ഓഫീസിലും സുരക്ഷാ സംവിധാനങ്ങൾക്കും നൽകിയ ഈ അറിയിപ്പ് മാറ്റിയാണ് ഇന്ന് പുലര്‍ച്ചെ തിരികെ വന്നത്.
സാധാരണ വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഡിജിപി ഉൾപ്പെടെ വിമാനത്താവളത്തിൽ വരാറുണ്ട്. എന്നാൽ ഇന്ന് പുലര്‍ച്ചെ പതിവിലും വിപരീതമായി വിമാനത്താവളത്തിൽ ആരും തന്നെ എത്തിയിരുന്നില്ല. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പൊലീസുകാര്‍ മാത്രമാണ് വിമാനത്താവളത്തിൽ ഉണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം രാത്രിയാണ് ദുബായിൽനിന്ന് മുഖ്യമന്ത്രിയും കുടുംബവും യാത്ര തിരിച്ചത്. ഈ മാസം ആറിനാണ് മുഖ്യമന്ത്രി വിദേശത്തേക്ക് യാത്രതിരിച്ചത്. മുഖ്യമന്ത്രിക്കൊപ്പം വിദേശപര്യടനത്തിലായിരുന്ന മരുമകനും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസും ഭാര്യ വീണ വിജയനും നാളെ തിരികെ വരും. ഇന്ന് ദുബായിൽ ഒരു ചടങ്ങിൽ പങ്കെടുത്തശേഷമാകും മന്ത്രി നാട്ടിലേക്ക് വരിക.
മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും യാത്ര നിരവധി രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനും വിദേശത്ത് സ്വകാര്യ സന്ദർശനം നടത്താൻ പണം എവിടെനിന്നാണ് ലഭിച്ചതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ചോദിച്ചിരുന്നു. ഇതിന് മറുപടിയുമായി സിപിഎം കേന്ദ്രകമ്മിറ്റിയംഗം എകെ ബാലൻ രംഗത്ത് വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക