തിരുവനന്തപുരം: രണ്ട് ദിവസമായി പെയ്യുന്ന വേനൽ മഴയിൽ തല്ഥാന നഗരം വെള്ളക്കെട്ടിൽ. ഏറ്റവും പുതിയ റഡാർ ചിത്രം അനുസരിച്ച് തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴ പെയ്യാനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനുംസാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പ്രധാന റോഡുകളിലെ വെള്ളക്കെട്ടിന് സാധ്യതയുള്ളതിനാൽ നഗരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാൻ സാധ്യത കൂടുതലാണ്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് നാല് ജില്ലകളിൽ നാളെ വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഇന്നും നാളെയും റെഡ് അലർട്ട് നൽകിയിരിക്കുന്നത്.
എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ടും നൽകി. ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടല്‍ ന്യൂനമര്ദനം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും മെയ് മുപ്പതോടെ കാലവര്‍ഷം എത്തിയേക്കുമെന്നും അറിയിപ്പുണ്ട്.
അതേസമയം, ഇന്നലെ രാത്രി മുതൽ പലയിടങ്ങളിലും കനത്ത മഴ തുടരുകയാണ്.മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. കേരള തീരത്ത് നിന്ന് കടലിൽ പോകരുതെന്ന് വിലക്കേർപ്പെടുത്തി. തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രതപാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളി-*ലെ ചില മേഖലയിൽ കാലവർഷം ഇന്ന് എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയിലും 3 ദിവസം മുന്നേ (മെയ് 22) ആണ് ഇത്തവണ കാലവർഷ തുടക്കം. കേരളത്തിൽ മെയ് 31ന് കാലവർഷം എത്തിച്ചേരുമെന്നാണ് പ്രവചനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക