നടന വിസ്മയം മോഹൻലാലിന് ഇന്ന് 64 പിറന്നാൾ. ലാലേട്ടന് കിരീടം പാലം വിനോദസഞ്ചാര കേന്ദ്രമാക്കി കൊണ്ടാണ് ടൂറിസം വകുപ്പ് സമ്മാനം നൽകിയത്. കിരീടം പാലം വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള പദ്ധതി അവസാനഘട്ടത്തിലാണ് എന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.
സിനി ടൂറിസം പ്രോജക്ട് – കിരീടം പാലം വെള്ളായണി എന്ന പദ്ധതി 1.22 കോടി രൂപ മുടക്കിയാണ് നടപ്പിലാക്കുന്നത്. മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി 1989 സിബി മലയിൽ സംവിധാനം ചെയ്ത ‘കിരീടം’ എന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ആയിരുന്നു വെള്ളായണിയിലെ ഈ പാലം. സിനിമ ജനഹൃദയങ്ങൾ കീഴടക്കിയപ്പോൾ ഈ പാലം പിന്നീട് ‘കിരീടം പാലം’ എന്ന പേരിൽ അറിയപ്പെട്ടു. ഇപ്പോൾ ഈ പാലം വിനോദസഞ്ചാര കേന്ദ്രം ആയി മാറുകയാണ്.
‘നെൽപ്പാടങ്ങൾക്ക് നടുവിലെ ചെമ്മൺപാതയിൽ മോഹൻലാലിന്റെ സേതുമാധവനും ശ്രീനാഥും കണ്ടുമുട്ടുന്ന രംഗങ്ങൾക്കും കണ്ണീർ പൂവിന്റെ കവിളിൽ തലോടി എന്ന എക്കാലത്തെയും മികച്ച ഗാനങ്ങളിൽ ഒന്നിനും സാക്ഷ്യം വഹിച്ച ഈ പാലം മലയാള സിനിമയിലെ ഒരു നാഴിക കല്ലിനെയാണ് അടയാളപ്പെടുത്തുന്നത് എന്നും വെള്ളായണി കായലിന്റെ മനോഹാരിതയെയും കിരീടം പാലത്തെയും ആസ്വദിക്കാൻ സാധിക്കുന്ന വിധത്തിൽ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്ക് ഓടിയെത്തും വിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ് എന്നുമാണ് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ലാലേട്ടന് ഒരു പിറന്നാൾ സമ്മാനം ആയിട്ടാണ് ടൂറിസം വകുപ്പ് മന്ത്രി സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക