ഡല്‍ഹി: ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ വിയോഗത്തില്‍ ഇന്ത്യയില്‍ ഇന്ന് ദു:ഖാചരണം. ഔദ്യോഗിക പരിപാടികള്‍ ഒന്നും നടത്തില്ല. ഇബ്രാഹിം റെയ്സിയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനമറിയിച്ചിരുന്നു.
ഇന്ത്യ-ഇറാന് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ റെയ്സി നല്കിയ സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനും ഇറാനിലെ ജനങ്ങള്‍ക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്നും എക്സിലൂടെ മോദി അറിയിച്ചു. ഇന്ത്യ ഇറാനൊപ്പമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് രാവിലെയാണ് ഇബ്രാഹിം റെയ്സിയുടെ മരണം സ്ഥിരീകരിച്ചത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായും സ്ഥിരീകരണമുണ്ട്. ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാനിലാണ് അപകടമുണ്ടായത്. ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു, കനത്ത മൂടൽമഞ്ഞും വെല്ലുവിളിയായി. ഇറാന് പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനിയുടെ പിന്‍ഗാമിയായി പരാമര്‍ശിക്കപ്പെടുന്നയാളാണ് പ്രസിഡന്റ് ഇബ്രാഹിം റെയ്സി.
റെയ്സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തിനശിച്ച നിലയിലാണ് കണ്ടെത്തിയത്. വിദേശകാര്യ മന്ത്രി അമീര്‍ അബ്ദുല്ലാഹിയാന്‍, പ്രവിശ്യാ ഗവര്‍ണര്‍ മാലിക് റഹ്മതി, ഇറാന് പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്ദ് അലി അലെഹഷെം എന്നിവരും കൊല്ലപ്പെട്ടു.
അതേസമയം, ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ട സാഹചര്യത്തിൽ ഇറാന്റെ ഇടക്കാല പ്രസിഡന്റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ മുഖ്ബറിനെ ഇടക്കാല പ്രസിഡന്റായി നിയമിച്ച കാര്യം സ്ഥിരീകരിച്ചു. നിലവിലെ ഒന്നാം വൈസ് പ്രസിഡന്റാണ് 68കാരനായ മുഖ്ബർ.
ഇറാന് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 131 പ്രകാരം, അധികാരത്തിലിരിക്കെ പ്രസിഡന്റ് മരിക്കുകയോ അസുഖബാധിതനാവുകയോ ചെയ്താൽ പരമോന്നത നേതാവിന്റെ അനുമതിയോടെ രാജ്യത്തെ ആദ്യത്തെ വൈസ് പ്രസിഡന്റിന് ഇടക്കാല പ്രസിഡന്റാവാം. 50 ദിവസത്തിനുള്ളില്‍ പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക