കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെതിരെ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ സമർപ്പിച്ച ഇടക്കാല ജാമ്യ അപേക്ഷ പിൻവലിച്ചു. കേസിൽ ഇടക്കാല ജാമ്യം ആവശ്യപ്പെട്ടുകൊണ്ട് ഹേമന്ത് സോറൻ സമർപ്പിച്ച അപേക്ഷ സ്വീകരിക്കുന്നതിന് സുപ്രീംകോടതി വിസമ്മതിച്ചതിനെ തുടർന്നാണ് ഹർജി പിൻവലിച്ചത്.
സുപ്രീംകോടതി ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ എന്നിവർ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജാമ്യ അപേക്ഷയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രം ജാർഖണ്ഡിലെ പ്രത്യേക കോടതി പരിഗണിച്ചത് സൂചിപ്പിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി ഹർജി സ്വീകരിച്ചാൽ ജാമ്യ അപേക്ഷ തള്ളുമെന്ന് അറിയിച്ചതിനെ തുടർന്ന് ഹേമന്ത് സോറന്റെ അഭിഭാഷകൻ കപിൽ സിബൽ ഇടക്കാല ജാമ്യാപേക്ഷ പിൻവലിക്കുന്നതായി കോടതിയെ അറിയിക്കുകയായിരുന്നു.
ഇടക്കാല ജാമ്യത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദം പൂർത്തിയാകുന്ന പക്ഷം ഇന്ന് തന്നെ തീരുമാനമെടുക്കുമെന്ന് കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തനിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മനപ്പൂർവ്വം ജാതി അധിക്ഷേപ കേസുകൾ ചുമത്തിയതാണ് എന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റേതിന് സമാനമായ സാഹചര്യമാണ് തനിക്കുള്ളത് എന്നുമായിരുന്നു ഹേമന്ത് സോറൻ പ്രധാനമായും കോടതിയിൽ വാദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക