അധികൃതരുടെ ഭാഗത്തുനിന്ന് പെരിയാറിലെ മത്സ്യ കുരുതിയുമായി ബന്ധപ്പെട്ട് യാതൊരുവിധ നടപടിയും ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധം മത്സ്യ കർഷകർ അവസാനിപ്പിച്ചു. ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ സമരമാണ് ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്ന് മത്സ്യകർഷകർ അവസാനിപ്പിച്ചത്.
7 ദിവസത്തിനകം മത്സ്യ കുരുതിയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കുമെന്നും നഷ്ടപരിഹാരത്തിന് ഇടപെടൽ നടത്താം എന്നുമുള്ള അധികൃതരുടെ ഉറപ്പ് കണക്കിലെടുത്തു കൊണ്ടാണ് മത്സ്യ കർഷകർ പ്രതിഷേധം അവസാനിപ്പിച്ചത്. അതേ സമയം തങ്ങൾ ആവശ്യപ്പെട്ട കാര്യങ്ങളിൽ പുരോഗതി അഞ്ചു ദിവസത്തിനുള്ളിൽ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് മത്സ്യ കർഷകർ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
കുട്ടകളിലും ബക്കറ്റുകളിലും ചത്ത മീനുകളെ നിറച്ച് അവയെ ഓഫീസിനുള്ളിലേക്ക് വലിച്ചെറിഞ്ഞു കൊണ്ടായിരുന്നു ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിന് മുന്നിൽ മത്സ്യ കർഷകർ പ്രതിഷേധിച്ചത്. കോൺഗ്രസും മത്സ്യ കർഷകരും സംയുക്തമായി നടത്തിയ പ്രതിഷേധ സമരത്തിൽ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അടക്കം പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക