തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഇന്ന് മുതൽ പുതിയ ഓൺലൈൻ റിസർവേഷൻ നയം പ്രാബല്യത്തിൽ വരും. യാത്രക്കാർക്ക് കൂടുതൽ ഗുണകരമായ തരത്തിലാണ് റിസർവേഷൻ പരിഷ്കരിച്ചത്. പാസഞ്ചർ റിസർവേഷൻ സംവിധാനത്തിൽ നിലവിലുള്ള റീഫണ്ട് പോളിസികൾ കൂടാതെ യാത്രക്കാർക്ക് കൂടുതൽ പ്രയോജനപ്പെടുന്ന രീതിയിലുള്ള മാറ്റങ്ങൾകൂടി ഉൾപ്പെടുത്തി ഓൺലൈൻ റിസർവേഷൻ പോളിസി വിപുലീകരിച്ചിട്ടുണ്ട്.
ഓൺലൈൻ റിസർവേഷൻ സേവന ദാതാവ് കാരണം ഉണ്ടാകുന്ന സാങ്കേതിക പിഴവുകൾക്ക് ഇനി സേവന ദാതാവിൽ നിന്നുതന്നെ പിഴ ഈടാക്കി യാത്രക്കാർക്ക് നൽകും. സർവീസ് റദ്ദാക്കൽ കാരണം സംഭവിക്കുന്ന റീഫണ്ടുകൾ 24 മണിക്കൂറിനുള്ളിൽ തന്നെ തിരിച്ച് യാത്രക്കാർക്കു നൽകും. റീഫണ്ട് തുക നിലവിലെ ബാങ്കിങ് നിയമങ്ങൾക്കു വിധേയമായി അക്കൗണ്ടിൽ ക്രെഡിറ്റ് ആകുന്നതാണ്. തകരാർ, അപകടം, മറ്റെന്തെങ്കിലും കാരണങ്ങളാൽ മുഴുവൻ ദൂരത്തേക്ക് സർവീസ് നടത്താൻ കഴിയാതെ വന്നാൽ റീഫണ്ടുകൾ രണ്ട് ദിവത്തിനുള്ളതിൽ തന്നെ തിരികെ നൽകും. ഇതിന് വേണ്ട രേഖകൾ ഇൻസ്പെക്ടർ, ബന്ധപ്പെട്ട ഇദ്യോഗസ്ഥർ ഐ ടി ഡിവിഷനിൽ കാലതാമസം കൂടാതെ നൽകേണ്ടതാണ്.
റീഫണ്ട് ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ ഹാജാരാക്കുന്നതിലോ രേഖകൾ ലഭിച്ചതിനു ശേഷം റീഫണ്ട് നൽകുന്നതിനോ ഉദ്യോഗസ്ഥരിൽ നിന്നും കാലതാമസം നേരിട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്ന് ഈ തുക പിഴയായി ഈടാക്കുന്നതാണ്. രണ്ട് മണിക്കൂറിൽ അധികം വൈകി സർവീസ് പുറപ്പെടുകയോ സർവീസ് നടത്താത്ത സാഹചര്യമോ വന്നാൽ യാത്രക്കാരൻ യാത്ര ചെയ്തിട്ടില്ലെങ്കിൽ മുഴുവൻ തുകയും തിരികെ നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക