പാലക്കാട്: കൊല്ലങ്കോട് കമ്പിവേലിയില്‍ പുലി കുടുങ്ങി ചത്ത സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച വന്നതായി വിമർശനം. കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ ആറര മണിക്കൂറിന് ശേഷമാണ് വനം വകുപ്പ് രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തനത്തിൽ സംഭവിച്ച വീഴ്ചയാണ് പുലി ചത്തതിന് പിന്നിലെന്ന വിമർശനമാണ് ഉയരുന്നത്. പുലി കുടുങ്ങിയത് പന്നിക്കെണിയിലാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
സംഭവത്തിൽ ഉടമക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. വന്യമൃഗങ്ങളെ പിടിക്കാൻ വെച്ച വേലിയിലാണ് പുലി കുരുങ്ങിയതെന്നാണ് വിവരം. അതുകൊണ്ടാണ് പുലി ഏറെ നേരം പണിപ്പെട്ടിട്ടും രക്ഷപ്പെടാന്‍ സാധിക്കാതിരുന്നത്. സാധാരണ കമ്പി കൊണ്ടല്ല വേലി കെട്ടിയതെന്നും വനംവകുപ്പ് അറിയിച്ചു.
മയക്കുവെടിവെച്ച് പിടിച്ച പുലി പിന്നീട് ചത്തു. ഇന്നലെ രാവിലെയാണ് പുലിയെ കമ്പിവേലിയിൽ കുടുങ്ങിയ അവസ്ഥയിൽ കണ്ടെത്തിയത്. അഞ്ച് വയസോളം പ്രായം തോന്നിക്കുന്ന പുലിയാണിത്. ആന്തരിക രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.
ധോണിയിൽ നിന്നുള്ള വനം വകുപ്പ് ഡോക്ടർമാരുടെ പ്രത്യേക സംഘം വന്നാണ് മയക്കുവെടിവെച്ച് പുലിയെ പിടികൂടിയിരുന്നത്. 10 മിനിറ്റിന് ശേഷം വനപാലകർ പുലിയെ പ്രത്യേക ഇരുമ്പ് കൂട്ടിലേക്ക് മാറ്റി. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ കമ്പി വേലിയിലാണ് പുലി അകപ്പെട്ടത്. തുടർന്ന് ക്യാമ്പിലേക്ക് കൊണ്ടു പോയ പുലിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം പറമ്പിക്കുളത്തെ വനത്തിൽ തുറന്നുവിടാനായിരുന്നു പദ്ധതിയിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക