റിയാദ്: ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, ഇതാദ്യമായി ജിദ്ദ വിമാനത്താവളത്തിലെത്തുന്ന ഇന്ത്യൻ തീർത്ഥാടകരെ മക്കയിലെത്തിക്കാൻ അതിവേഗ ഹറമൈന്‍ ട്രെയിന്‍ സൗകര്യം ലഭ്യമായതായി അറിയിച്ചു. കോൺസുലേറ്റിൽ വിളിച്ചു ചേർത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ വാർത്ത അറിയിച്ചത്.
മുംബൈ എംബാർക്കേഷൻ പോയിന്റിൽ നിന്നും ഈ മാസം 26 മുതൽ ജിദ്ദയിലെത്തുന്ന ഏകദേശം 30,000 ത്തോളം തീർത്ഥാടകർക്കാണ് ഈ സൗകര്യം ലഭിക്കുക. ഈ വർഷത്തെ ഹജ്ജ് സീസണിൽ 10 ലക്ഷം തീർത്ഥാടകർക്ക് ഹറമൈന്‍ ട്രെയിന്‍ സൗകര്യം ലഭ്യമാക്കുമെന്ന് നേരത്തെ സൗദി അധികൃതർ പ്രഖ്യാപനം നടത്തിയിരുന്നു.
ഇതിന്റെ ഭാഗമായാണ് ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകർക്കും ഈ സൗകര്യം ലഭിച്ചത്.മുംബൈയില്‍ നിന്നുള്ള ഹാജിമാര്‍ വിമാനമിറങ്ങുന്നത് ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷട്ര വിമാനത്താവള ടെര്‍മിനല്‍ ഒന്നിലാണ്. ഇവര്‍ക്ക് വിമാനത്താവളത്തില്‍ നിന്നു തന്നെ ഹറമൈന്‍ ട്രെയിനില്‍ മക്കയിലേക്ക് പോകാനാവുമെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞു.
ഓരോ ദിവസവും ഇന്ത്യയിൽ നിന്നും സൗദിയിലെത്തുന്നത് 4,000 തീർത്ഥാടകരാണ്. ഇതിനോടകം ഏകദേശം 56,000 ഇന്ത്യൻ തീർത്ഥാടകർ എത്തിയിട്ടുണ്ട്. ഇവരിൽ 30,000 ത്തോളം പേർ മദീനയിലും ബാക്കി തീർത്ഥാടകർ മക്കയിലുമാണ്. ഹറമിനു സമീപം മര്‍ക്കിയ ഏരിയയിൽ മദീനയിലെത്തിയ തീർത്ഥാടകരിൽ ഭൂരിഭാഗത്തിനും താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. മിനായില്‍ ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ഹാജിമാർക്ക് രണ്ട് മുതല്‍ നാലു വരെ സോൺ പരിധിക്കുള്ളിൽ തന്നെ താമസസൗകര്യം ഒരുക്കാൻ സാധിച്ചു. മിനയില്‍ 40 ബെഡ് സൗകര്യമുള്ള ഒന്നും 30 ബെഡുകളുള്ള രണ്ട് ആശുപത്രികളും മദീനയില്‍ 20 ബഡുകളുള്ള ആശുപത്രിയും ഹാജിമാർക്കായി തയ്യാറാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക