‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇനിയും നല്ല സിനിമകൾ സൃഷ്ടിക്കാൻ സാധിക്കട്ടെയെന്നും വലിയ നേട്ടങ്ങൾ നിങ്ങളെ തേടിയെത്തട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് താരങ്ങളെ അഭിനന്ദിച്ച് പിണറായി വിജയൻ പോസ്റ്റ് ഇട്ടിരിക്കുന്നത്.
‘കാൻസ് രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻഡ് പ്രി പുരസ്കാരം കരസ്ഥമാക്കി ഇന്ത്യൻ സിനിമയുടെ യശസ്സുയർത്തിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. ഈ നേട്ടത്തോടെ സമകാലിക ലോക സിനിമയിലെ ഉറച്ച ശബ്ദമായി മാറിയിരിക്കുകയാണ് സംവിധായികയായ പായൽ കപാഡിയ. സിനിമയിലെ പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടിരിക്കുന്നത് മലയാളികളായ കനി കുസൃതിയും ദിവ്യ പ്രഭയുമാണെന്നത് മലയാളികൾക്ക് ഏറെ അഭിമാനകരമായ കാര്യമാണ്. ഇനിയും നല്ല സിനിമകൾ സൃഷ്ടിക്കാൻ സാധിക്കട്ടെയെന്നും വലിയ നേട്ടങ്ങൾ നിങ്ങളെ തേടിയെത്തട്ടെയെന്നും ആശംസിക്കുന്നു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ’ എന്നാണ് മുഖ്യമന്ത്രി കുറിച്ചിരിക്കുന്നത്.
ഇതാദ്യമായാണ് ഒരു ഇന്ത്യൻ വനിത സംവിധായിക ഈ പുരസ്കാരം സ്വന്തമാക്കുന്നത്. മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നടൻ അസീസ് നെടുമങ്ങാടും, നടി ഛായാ കദം, ഹൃദു ഹാറൂൺ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
മുംബൈ നഗരത്തിൽ ജോലി ചെയ്യുന്ന രണ്ട് മലയാളി നഴ്സുമാരുടെ കഥയാണ് ചിത്രം പറയുന്നത്. കാനിൽ പ്രദർശിപ്പിച്ച ചിത്രം മികച്ച പ്രശംസകൾ നേടുകയും എട്ട് മിനിറ്റോളം കാണികൾ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുകയും ചെയ്തിരുന്നു. മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ സിനിമ കാൻ ചലച്ചിത്ര മേളയിൽ മത്സര വിഭാഗത്തിലെത്തുന്നത്. 1994-ൽ ഷാജി എൻ കരുണിന്റെ ‘സ്വം’ മത്സര വിഭാഗത്തില്‍ ഇടം പിടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക