കൊൽക്കത്ത∙ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട റമൽ ചുഴലിക്കാറ്റ് ഇന്ന് അർധരാത്രിയോടെ കരതൊടും. ബംഗാളിനും ബംഗ്ലദേശിനും ഇടയിലൂടെ സഞ്ചരിക്കുന്ന റേമൽ, മണിക്കൂറിൽ 90 മുതൽ 110 കിലോമീറ്റർ വരെ വേഗതയിലാകും കരതൊടുക. പശ്ചിമബംഗാളിന്റെ തീര മേഖലയിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
നിലവിൽബംഗാൾ തീരത്ത് നിന്നും 240 കിലോമീറ്റർ അകലെയാണ് റമൽ. ബംഗാളിന്റെ തീരപ്രദേശങ്ങളിലും വടക്കൻ ഒഡീഷയിലും കനത്ത മഴ തുടരുകയാണ്.നാളെ വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്.
ഹൗറ, ഹുബ്ലി, കൊൽക്കത്ത, മേദിനിപൂർ മേഖലയിൽ വരും മണിക്കൂറുകളിൽ ശക്തമായ കാറ്റിനും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മഴയ്ക്കും സാധ്യതയുണ്ട്. മുൻകരുതൽ നടപടിക്രമങ്ങളുടെ ഭാഗമായി തെക്കൻ ബംഗാൾ തീരത്ത് 14 എൻഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചു.
ബംഗാളിലെ സൗത്ത്, നോർത്ത് 24 പർഗനാസ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നാളെയും മറ്റന്നാളും കനത്ത മഴയുണ്ടാകും. ചുഴലിക്കാറ്റിനെ തുടർന്ന് വ്യോമ, റെയിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
കൊൽക്കത്ത വിമാനത്താവളം ഇന്ന് ഉച്ച മുതൽ ഇരുപത്തിയൊന്ന് മണിക്കൂർ നേരത്തേക്ക് അടച്ചിട്ടു. 394 വിമാനങ്ങളാണ് ആകെ റദ്ദാക്കിയത്. ചില ട്രെയിനുകൾ റദ്ദാക്കിയതായി കിഴക്കൻ റെയിൽവേ അറിയിച്ചു. സാഹചര്യം നേരിടാൻ തൃപൂരയിലും ബംഗാളിലും ഒഡീഷയിലും ദേശീയ ദുരന്തനിവാരണ സേനയടക്കം സജ്ജമാണെന്ന് അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക