ഡൽഹി: ഈസ്റ്റ് ഡൽഹിയിലെ കുട്ടികളുടെ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ ഏഴ് നവജാത ശിശുക്കൾ വെന്തുമരിച്ച സംഭവത്തിൽ ആരോഗ്യ സെക്രട്ടറിയോട് ദില്ലി സർക്കാർ റിപ്പോർട്ട് തേടി. സംഭവത്തിലെ കുറ്റക്കാർക്ക് നേരെ കർശന നടപടി സ്വീകരിക്കുമെന്ന് ദില്ലി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് വ്യക്തമാക്കി. ഇതിനിടെ ആശുപത്രിക്ക് എൻഒസി ഇല്ലായിരുന്നുവെന്ന വാദം ശരിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
ആറ് കുട്ടികൾക്ക് തീപിടിത്തത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രിയിലാണ് ഈസ്റ്റ് ഡൽഹിയിലെ വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ തീപ്പിടുത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
പതിനൊന്ന് നവജാത ശിശുക്കളെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെടുത്തിയതായി അധികൃതർ സ്ഥിരീകരിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. പോലീസും അഗ്നിശമന സേനാംഗങ്ങളും ഉടൻ എത്തി തീയണച്ചു. 12 നവജാത ശിശുക്കളെ രക്ഷപ്പെടുത്തുകയും ചെയ്തു. രക്ഷപ്പെടുത്തിയ നവജാതശിശുക്കളെ തുടർ ചികിത്സയ്ക്കും പരിചരണത്തിനുമായി ഈസ്റ്റ് ഡൽഹി അഡ്വാൻസ് എൻഐസിയു ആശുപത്രിയിലേക്ക് മാറ്റി.
അഞ്ച് കുട്ടികൾ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാർ ഏരിയയിലെ ശിശു സംരക്ഷണ കേന്ദ്രത്തിൽ രാത്രി 11.32 ന് തീപിടിത്തം ഉണ്ടായതായി ഡൽഹി ഫയർ സർവീസസ് അറിയിച്ചു. തുടർന്ന് 16 യൂണിറ്റ് ഫയര്‍ എഞ്ചിന് സ്ഥലത്തെത്തിയാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക