തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രൻ-ഡ്രൈവര്‍ തര്‍ക്കത്തില്‍ എംഎല്‍എ സച്ചിന് ദേവിനെതിരെ സാക്ഷിമൊഴി. സംഭവം നടക്കുന്ന സമയത്ത് എംഎല്‍എ ബസില്‍ കയറിയെന്നാണ് മൊഴിയുള്ളത്. ഇതുസംബന്ധിച്ച് ബസ്സിലെ കണ്ടക്ടറും യാത്രക്കാരുമാണ് മൊഴി കൊടുത്തിരിക്കുന്നത്. ബസില്‍ കയറിയ ശേഷം തമ്പാനൂര്‍ ഡിപ്പോയിലേക്ക് പോകാന്‍ എംഎല്‍എ പറഞ്ഞെന്നും മൊഴി നല്കി. എംഎല്‍എ ബസില്‍ കയറിയ കാര്യം കണ്ടക്ടര്‍ ട്രിപ്പ് ഷീറ്റിലും രേഖപ്പെടുത്തി. ട്രിപ്പ് ഷീറ്റിന്റെ പകര്‍പ്പും കണ്ടക്ടര്‍ പൊലീസിന് മുന്നിൽ ഹാജരാക്കി.
ബസിലെ സിസിടിവി ദൃശ്യങ്ങള്‍ ഉൾപ്പെടുന്ന മെമ്മറി കാര്‍ഡ് നഷ്ടമായ പശ്ചാത്തലത്തില്‍ കൂടതല്‍ പേരുടെ മൊഴിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം. കൂടാതെ കേസില്‍ സാഹചര്യ തെളിവുകളും ശേഖരിക്കും. ഇതിന് വേണ്ടി സംഭവം പുനരാവിഷ്കരിച്ച് അന്വേഷണ സംഘം പരിശോധന നടത്തി. പൊലീസ് ബസ്സും കാറും ഓടിച്ച് പരിശോധന നടത്തി. ബസ്സിലെ ഡ്രൈവര്‍ ആംഗ്യം കാണിച്ചാല്‍ മുന്നില്‍ പോകുന്ന വാഹനത്തിലെ യാത്രക്കാര്‍ക്ക് കാണാനാകുമെന്ന് പൊലീസ് പറഞ്ഞു. യദു ലൈംഗിക ചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയിലാണ് പരിശോധന. കഴിഞ്ഞ ദിവസം രാത്രി പട്ടം പ്ലാമൂട് മുതല്‍ പിഎംജി വരെയാണ് സംഭവം പുനരാവിഷ്കരിക്കുന്ന പരിശോധന നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക