ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസിലെ ഇടക്കാല ജാമ്യം നീട്ടി കിട്ടണമെന്ന് ചൂണ്ടിക്കാട്ടി അരവിന്ദ് കെജ്രിവാള് സുപ്രീം കോടതിയെ സമീപിച്ചു. ഇടക്കാല ജാമ്യം ഏഴു ദിവസംകൂടി നീട്ടി നല്‍കണം എന്നാണ് കെജ്രിവാളിന്റെ ആവശ്യം. ആരോഗ്യപരമായ പ്രശനങ്ങള്‍ക്ക് ചില പരിശോധനകള്‍ ആവശ്യമാണെന്നാണ് സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത അപേക്ഷയില്‍ കെജ്രിവാള് വ്യക്തമാക്കുന്നത് .
പരിശോധകള്‍ പൂര്‍ത്തിയാക്കാന്‍ ഒരാഴ്ചത്തെ സമയംകൂടി വേണം എന്നാണ് ആവശ്യപ്പെടുന്നത്. CT സ്കാന്‍ ഉള്‍പ്പടെ എടുക്കുന്നതിനാണ് അധികം സമയംതേടി അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. ഇടക്കാല ജാമ്യത്തിന്റെ കാലാവധി കഴിയുന്ന ജൂണ്‍ രണ്ടിന് തിരികെ തിഹാര്‍ ജയിലിലേക്ക് മടങ്ങണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
സുപ്രീം കോടതി ഏഴ് ദിവസം കൂടി ഈ കാലാവധി നീട്ടി നല്കിയാല് അടുത്ത സര്‍ക്കാര്‍ ആരുടേതാണെന്ന് അറിഞ്ഞതിനുശേഷം ജയിലിലേക്ക് തിരികെ പോയാൽ മതിയാകും. കേന്ദ്രത്തില്‍ അധികാര മാറ്റം ഉണ്ടായാല്‍ കേസില്‍ അന്വേഷണ ഏജന്‍സിയുടെ നിലപാടുകളും മാറിയേക്കാം. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് കെജ്രിവാളിനെ ഇ.ഡി സംഘം അറസ്റ്റ് ചെയ്തത്. ഇടക്കാല ജാമ്യം അനുവദിച്ചതിനെ ബി.ജെ.പി രാഷ്ട്രീയ വിവാദമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക