കൊച്ചി: കൊച്ചിയിൽ ഇന്ന് രാവിലെയുണ്ടായത് അതിശക്തമായ മഴയാണ്. ജില്ലയിൽ പെയ്ത അതിശക്തമായ മഴയ്ക്ക് കാരണം ലഘുമേഘവിസ്ഫോടനമാണെന്ന് കുസാറ്റിലെ ശാസ്ത്രജ്ഞർ പറഞ്ഞു. കൊച്ചിയില്‍ രാവിലെ 9.10 മുതല്‍ 10.10 വരെ മാത്രം പെയ്തത് 100 മില്ലി മീറ്റര്‍ മഴയാണ്. 11 മണി മുതല്‍ 12 മണി വരെ 98.4 മില്ലി മീറ്റര്‍ മഴയും ലഭിച്ചു. വരും മണിക്കൂറിലും മഴ ശക്തമായി തുടരുമെന്നാണ് മുന്നറിയിപ്പുണ്ട്.
ഇതേ തീവ്രതയില്‍ മഴ രണ്ട് ദിവസം കൂടി തുടര്‍ന്നേക്കുമെന്ന് സംസ്ഥാന കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നുണ്ട്. നിലവിലെ മഴ കാലവര്‍ഷത്തിന്റെ ഭാഗമല്ല. വടക്ക് പടിഞ്ഞാറന്‍ കാറ്റാണ് നിലവിലെ കനത്ത മഴയ്ക്ക് കാരണം. അറബിക്കടലില്‍ മഴമേഘങ്ങളുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
അതേസമയം രാവിലെ പെയ്ത മഴയില്‍ കൊച്ചിയില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. ഗതാഗതക്കുരുക്കും രൂക്ഷമാണ്. എംജി റോഡ്, ഇന്‍ഫോ പാര്‍ക്ക് തുടങ്ങിയ ഇടങ്ങളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. കാക്കനാട് വാഴക്കാല മാര്‍ക്കറ്റ് വെള്ളത്തില്‍ മുങ്ങി. മാര്‍ക്കറ്റില്‍ മീന്‍, മാംസം, പച്ചക്കറികള്‍ തുടങ്ങിയവ വെള്ളത്തില്‍ നശിച്ചു.
തൃക്കാക്കര നഗരസഭയിൽ പലയിടത്തും വീടുകളിൽ വെള്ളം കയറി.കാക്കനാട് പാട്ടുപുര നഗറിൽ മണ്ണിടിഞ്ഞു വീണു. ഫോർട്ട് കൊച്ചി ബസ് സ്റ്റാൻഡിന് സമീപം കെഎസ്ആർടിസി ബസിന് മുകളിൽ കൂറ്റൻ മരം കടപുഴകി വീണു.കളമശ്ശേരി നഗരസഭയിൽ അൻപതോളം വീടുകളിലാണ് വെള്ളം കയറിയത്. വെള്ളക്കെട്ടിൽ ജില്ലയിൽ ഗതാഗതം സ്തംഭിച്ചു.
ആലുവ-ഇടപ്പള്ളി റോഡിലും സഹോദരന് അയ്യപ്പന് റോഡിലും വെള്ളക്കെട്ട് രൂക്ഷമാണ്. വൈറ്റില, കളമശ്ശേരി, പാലാരിവട്ടം എന്നിവിടങ്ങളില്‍ ഗതാഗത കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്.
അങ്കമാലി ടൗണിലെ വിവിധ പ്രദേശങ്ങളിലും വെള്ളം കയറി. അങ്ങാടിക്കടവ് ജംഗ്ഷനില്‍ ക്യാമ്പ് ഷെഡ് റോഡില്‍ കനത്ത വെള്ളക്കെട്ടാണ്. റോഡരികില്‍ പാര്‍ക്ക് ചെയ്ത ഇരുചക്ര വാഹനങ്ങള്‍ ഒഴുകിപ്പോയി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലും വെള്ളക്കെട്ട് രൂപപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക