പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കന്യാകുമാരിയിലെത്തും. നാളെ വൈകിട്ട് തിരുവനന്തപുരത്ത് എത്തുന്ന നരേന്ദ്രമോദി വൈകിട്ട് 4.55 ന് ഹെലികോപ്റ്റർമാർഗ്ഗം കന്യാകുമാരിയിൽ എത്തും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടിൽ നിന്ന് മാറി വിവേകാനന്ദപ്പാറയിൽ മൂന്ന് ദിവസങ്ങളിലായി 45 മണിക്കൂറാണ് നരേന്ദ്രമോദി ധ്യാനത്തിൽ ഇരിക്കുക.
നാളെ വൈകിട്ട് 4.55 ന് ഹെലികോപ്റ്ററിൽ കന്യാകുമാരിയിൽ എത്തുന്ന മോദി ക്ഷേത്രദർശനം നടത്തിയ ശേഷം വിവേകാനന്ദ പാറയിലേക്ക് പോകും. മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി 8 ജില്ലാ പോലീസ് മേധാവിമാരടക്കം രണ്ടായിരത്തിലധികം പോലീസുകാരെയാണ് കന്യാകുമാരിയിൽ വിന്യസിച്ചിട്ടുള്ളത്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്റർ ഇന്ന് പരീക്ഷണപ്പറക്കൽ നടത്തുകയും ചെയ്തു. മൂന്ന് ദിവസങ്ങളിലായി 45 മണിക്കൂർ ധ്യാനം പൂർത്തിയാക്കി ജൂൺ ഒന്നിന് വൈകിട്ടോടെയാണ് തിരുവനന്തപുരത്തു നിന്നും ഡൽഹിയിലേക്ക് പ്രധാനമന്ത്രി തിരികെ പോകുക.
ഇതിനുമുൻപ് കേദാർനാഥ് ക്ഷേത്രത്തിനടുത്തുള്ള ഗുഹയിൽ ധ്യാനം ഇരുന്ന പ്രധാനമന്ത്രി ഇത് ആദ്യമായാണ് വിവേകാനന്ദപ്പാറയിൽ ധ്യാനം ഇരിക്കുന്നത്. 1970ലാണ് 1892 ഡിസംബർ 23, 24, 25 തീയതികളിൽ സ്വാമി വിവേകാനന്ദൻ ധ്യാനം ഇരുന്ന പാറയിൽ സ്മാരകം പണികഴിപ്പിച്ചത്. കന്യാകുമാരി ദേവിയുടെ പാദ മുദ്ര പതിഞ്ഞ പാറ എന്ന സങ്കല്പമുള്ള വിവേകാനന്ദപ്പാറ കരയിൽ നിന്ന് 500 മീറ്ററോളം അകലെയാണ് സ്ഥിതി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക