തൃശൂർ: നഗരത്തിൽ പ്രോട്ടീൻ വിൽക്കുന്ന കടയിൽ സംഘടിപ്പിച്ച റെയ്ഡിൽ ലൈസൻസില്ലാത്ത മരുന്നുകളുടെ വൻ ശേഖരം പിടിച്ചെടുത്തു. ബിപി കൂട്ടാൻ ഡോക്ടറുടെ അനുമതിയോടെ മാത്രം ഉപയോഗിക്കേണ്ട ‘ടെർമിവ് എ’ എന്ന ഇൻജക്ഷനുള്ള മരുന്നാണ് കൂടുതലായും ഇവർ വിറ്റിരുന്നത്. 210 ആംപ്യൂൾ ടെർമിവ് ശേഖരമാണ് ഇവിടെ നിന്ന് പിടിച്ചെടുത്തത് ജിമ്മിലെത്തുന്നവർക്ക് ശാരീരിക ക്ഷമത വർദ്ധിപ്പിക്കാനുള്ള കുത്തിവയ്പ്പെന്ന രീതിയിലാണ് ഇവ വിറ്റിരുന്നതെന്നാണ് ഡ്രഗ്സ് കൺട്രോൾ അധികൃതർ സൂചിപ്പിക്കുന്നത്. പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസും ഡ്രഗ്സ് കൺട്രോൾ അധികൃതരും ചേർന്നാണ് റെയ്ഡ് നടത്തിയത്.
ജിമ്മിലെത്തുന്നവർക്ക് അനധികൃതമായി വിറ്റിരുന്ന സ്റ്റിറോയ്ഡ് ഉൾപ്പടെയുള്ള മരുന്നുകളുടെ വൻ ശേഖരവും ഇവിടെനിന്ന് കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. സ്ഥാപനത്തിന്റെ ഉടമയുടെ വീട്ടിൽ നടത്തിയ പരിശോധനയിലും അനധികൃത മരുന്നുകളുടെ ശേഖരം പിടിച്ചെടുത്തതായാണ് പൊലീസ് നൽകുന്ന സൂചന. ഉപയോഗിച്ചാൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ വരുത്തുന്നതാണ് ഈ മരുന്നുകൾ എന്നാണ് അധികൃതർ പറയുന്നത്. റെയ്ഡ് നടന്ന സ്ഥാപനത്തിനെതിരെ ഇതിന് മുൻപും ആരോപണങ്ങൾ ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
ജിമ്മിൽ പോകുന്നവർ ഡോക്ടറുടെ നിർദേശം കൂടാതെ വ്യാപകമായി പ്രോട്ടീൻ പൗഡറുകൾ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് ഡോക്ടർമാർ പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക