ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് ഇന്ന് സമാപനം. അവസാനഘട്ട ഘട്ട വോട്ടെടുപ്പിൽ 57 മണ്ഡലങ്ങൾ പോളിങ് ബൂത്തിലെത്തും. ഇന്ന് വൈകീട്ട് പുറത്തുവരുന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ കണ്ണുംനട്ടിരിക്കുകയാണ് രാഷ്ട്രീയ ഇന്ത്യ. ജൂൺ നാല് ചൊവ്വാഴ്ചയാണ് വോട്ടെണ്ണൽ.
ഏപ്രിൽ 19ന് തുടങ്ങിയ വിധിയെഴുത്തിന്റെ അവസാനഘട്ടമാണ് ഇന്ന്. പ്രധാനമന്ത്രി മത്സരിക്കുന്ന വാരണസി അടക്കം 57 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. ബംഗാളും ഉത്തർപ്രദേശും ഹിമാചലും അവസാന ഘട്ടത്തിൽ പോളിംഗ് ബൂത്തിലെത്തും.ആറുഘട്ടങ്ങളിലായി 468 മണ്ഡലങ്ങളാണ് ഇതുവരെ വിധിയെഴുതിയത്.
ബംഗാൾ, ബിഹാർ ഒഡിഷ, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നായി 904 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 7 ഘട്ടങ്ങളിലായി നടന്ന വാശിയേറിയ പ്രചാരണത്തിൽ വികസനവും ജനകീയ പ്രഖ്യാപനങ്ങളും വർഗീയതയും വലിയതോതിൽ ചർച്ചാവിഷയമായി.
പ്രധാനമന്ത്രിയുടെ വിദ്വേഷ പരാമർശവും അതിൽ നടപടി എടുക്കുന്നതിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മെല്ലെപോക്കും വിമർശന വിധേയമായി. ഒടുവിൽ മഹാത്മാ ഗാന്ധിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശവും നരേന്ദ്ര മോദിയുടെ ധ്യാനവും ഇന്ത്യാ സഖ്യം പ്രചാരണ ആയുധമാക്കി. അതേസമയം മോദി പ്രഭാവം ഇത്തവണയും ഗുണം ചെയ്യും എന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ.
18-ാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിൽ നരേന്ദ്ര മോദി ഉൾപ്പെടെ 904 സ്ഥാനാർഥികൾ ആണ് ജനവിധി തേടുന്നത്. നടൻ രവി കിഷൻ, നടി കങ്കണ റനൗട്ട് കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂർ, ലാലു പ്രസാദ് യാദവിന്റെ മകൾ മിസ ഭാരതി, മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജി, പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരൺജിത് സിങ് എന്നി, എന്നിവരും ഇക്കൂട്ടത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക