ഇസ്രായേലി പൗരന്മാർക്ക് മാലദ്വീപിലേക്ക് പ്രവേശനം നിഷേധിച്ചു. ഇസ്രായേലി പൗരന്മാർക്ക് ജൂൺ രണ്ട് മുതൽ രാജ്യത്തേക്കുള്ള പ്രവേശനം നിരോധിച്ചതായി സുരക്ഷാ–സാങ്കേതിക മന്ത്രി അലി ഇഹ്സാൻ വ്യക്തമാക്കി. ഞായറാഴ്ച ഉച്ചയ്ക്ക് രാഷ്ട്രപതിയുടെ ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ആഭ്യന്തര സുരക്ഷാ, സാങ്കേതിക മന്ത്രി അലി ഇഹ്സാൻ പുതിയ തീരുമാനം പുറംലോകത്തെ അറിയിച്ചത്.
മന്ത്രിസഭയുടെ ശുപാർശയിൽ ഇസ്രായേൽ പാസ്പോർട്ടുകൾക്ക് നിരോധനം ഏർപ്പെടുത്തിയതായി പ്രസിഡൻ്റ് ഡോ. മുഹമ്മദ് മുയിസുവും വ്യക്തമാക്കി. ഇസ്രയേലി പാസ്പോർട്ട് ഉടമകൾ മാലിദ്വീപിൽ പ്രവേശിക്കുന്നത് തടയാൻ വേണ്ട നിയമ ഭേദഗതികളും ഈ ശ്രമങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ കാബിനറ്റ് സബ് കമ്മിറ്റി രൂപീകരിക്കുന്നതും മന്ത്രിസഭാ തീരുമാനത്തിൽ ഉൾപ്പെടുത്തി.
ഫലസ്തീനികളുടെ ആവശ്യങ്ങൾ വിലയിരുത്താൻ ഒരു പ്രത്യേക ദൂതനെ നിയമിക്കാനും പ്രസിഡൻ്റ് തീരുമാനമെടുത്തു. ‘ഫലസ്തീനിലെ അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ദുരിതാശ്വാസ പ്രവർത്തന ഏജൻസിയുടെ സഹായത്തോടെ ഫലസ്തീനിലെ സഹോദരീ സഹോദരന്മാരെ സഹായിക്കാനായി ഒരു ധനസമാഹരണ കാമ്പയിൻ തുടങ്ങാനും തീരുമാനിച്ചതായി മുഹമ്മദ് മുയിസ് അറിയിച്ചു. ഇസ്രായേൽ റഫയിൽ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് മാലദ്വീപ് നടപടി കടുപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക