സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെയും മറ്റു യാത്രക്കാരുടെയും തിരക്കിനനുസരിച്ചുള്ള യാത്രാ ക്രമീകരണങ്ങൾ കെഎസ്ആർടിസി പൂർത്തിയാക്കിയിട്ടുണ്ട് അവധിക്കാലത്ത് നിർത്തിവച്ചിരുന്ന വിദ്യാർത്ഥി ട്രിപ്പുകളെല്ലാം ഓപ്പറേറ്റ് ചെയ്യുന്നതിനും തീരുമാനിച്ചിട്ടുണ്ട്. സർവീസുകൾ നിയന്ത്രിക്കുന്നതിനും പരിശോധിക്കുന്നതിനുമായി പോയിന്റ് ഡ്യൂട്ടിക്കും ചെക്കിങ്ങിനും ഇൻസ്പെക്ടർമാരെയും നിയോഗിച്ചിട്ടുണ്ട്.
വിദ്യാർത്ഥി കൺസഷൻ രജിസ്ട്രേഷൻ ഓൺലൈൻ ആക്കിയ സാഹചര്യത്തിൽ ആരംഭത്തിലെ ആശയക്കുഴപ്പം ഒഴിവാക്കുന്നതിലേക്കായി ഹെല്പ് ഡെസ്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൂടാതെ തിരക്കിനനുസരിച്ച് അഡീഷണൽ ട്രിപ്പുകളും ഓപ്പറേറ്റ് ചെയ്യുന്നതിന് വേണ്ട നടപടികളും സ്വീകരിച്ചിട്ടുണ്ട്.
രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം കുട്ടികള്‍ നാളെ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് പ്രതീക്ഷ. ആദ്യമായി എത്തുന്നവരെ സ്വീകരിക്കാന്‍ വര്‍ണാഭമായ സജ്ജീകരണങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. സംസ്ഥാനതല പ്രവേശനോത്സവം എറണാകുളം എളമക്കര ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആണ് ക്രമീകരിച്ചിരിക്കുന്നത്.
ജില്ലാകേന്ദ്രങ്ങളിലൂം സ്കൂള്‍തലത്തിലും പ്രത്യേകം പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മന്ത്രി വി ശിവന്‍കുട്ടി ഇന്ന് എളമക്കര സ്കൂളില്‍ എത്തും. 40 ലക്ഷത്തോളം കുട്ടികളാണ് സംസ്ഥാനത്ത് ആകമാനം സ്കൂളുകളില്‍ എത്തുന്നത്. പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഗാനം കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടിരുന്നു. വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചു കൊണ്ടാണ് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക