ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തെത്തുന്നതില്‍ ആദ്യമായി പ്രതികരിച്ച് ഗൗതം ഗംഭീര്‍. ഇന്ത്യയുടെ കോച്ചാകുമെന്നുള്ള വെളിപ്പെടുത്തല്‍ ഒരു ഐപിഎല്‍ ഫ്രാഞ്ചൈസി ഉടമ നടത്തിയെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്.ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകുന്നതിനെ കുറിച്ച് സംസാരിക്കുകകയാണ് ഗംഭീര്‍.
‘ഇന്ത്യൻ ടീമിന്റെ പരിശീലകനാവുകയെന്നത് എനിക്കിഷ്ടമാണ്. ദേശീയ ടീമിന്റെ പരിശീലകനാവുക എന്നതില്‍ പരം വലിയ ബഹുമതി മറ്റൊന്നില്ല. ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുമ്പോൾ 140 കോടി ഇന്ത്യക്കാരെയും ലോകമെമ്പാടുമുള്ള ആരാധകരെയുമാണ് പ്രതിനിധീകരിക്കുന്നത്. ഇന്ത്യയ്ക്ക് ലോകകപ്പ് ലഭിച്ചത് ആ 140 കോടി ജനങ്ങളുടെ പ്രാർത്ഥനയുടെ ഫലമാണ്’, ഗംഭീർ പറഞ്ഞു.
അബുദാബിയിൽ വിവിധ സ്പോർട്സ് അക്കാദമികളിൽ നിന്നുള്ള വിദ്യാർഥികളുമായുള്ള സംവാദത്തിനിടെയായിരുന്നു ഗംഭീറിന്റെ പ്രതികരണം. ഇന്ത്യ ലോകകപ്പ് നേടാൻ മൈതാനത്തിനു അകത്തും പുറത്തുമുള്ള എല്ലാവരുടെയും കൂട്ട പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടി20 ലോകകപ്പിൽ ഇന്ത്യ വിജയിക്കുമെന്നും അതിന് ഭയമില്ലാതെ ഇരിക്കുകയാണ് പ്രധാനമെന്നും ഗംഭീർ കൂട്ടിച്ചേർത്തു.
ട്വന്റി 20 ലോകകപ്പോടെ രാഹുല്‍ ദ്രാവിഡ് ടീം ഇന്ത്യയുടെ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങും. പകരം ആര് ഇന്ത്യന്‍ കോച്ചാകുമെന്ന ചര്‍ച്ചകളിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. ബിസിസിഐയ്ക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ ആരൊക്കെ എന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല.
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലേക്ക് നയിച്ച ഗൗതം ഗംഭീറിനായി വാതില്‍ തുറന്നിട്ടിരിക്കുകയാണ് ബിസിസിഐ. എന്നാല്‍ ഗൗതം ഗംഭീറിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് എത്തുന്നത്. തീരുമാനം വിവേകത്തോടെ കൈകൊള്ളണമെന്ന് മുന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞത് ഏറെ ചര്‍ച്ചകള്‍ക്കിടയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക