ദുബൈ: ഇസ്രായേലിന്റെയും ഹമാസിന്റെയും ഭാഗത്തുനിന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വെടിനിർത്തൽ നിർദേശത്തിൽ പ്രതികരണം കിട്ടിയിട്ടില്ലെന്ന് മധ്യസ്ഥരാജ്യമായ ഖത്തർ വ്യക്തമാക്കി. ബൈഡന്റെ നിർദേശം അംഗീകരിച്ച് ഉടൻ ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ ഇരുകൂട്ടരും തയാറാകണമെന്ന് യൂറോപ്യൻ യൂനിയൻ ആവശ്യം ഉന്നയിച്ചു.
ഇസ്രായേൽ പാർലമെൻറിലെ 70 അംഗങ്ങൾ ഹമാസുമായുള്ള വെടിനിർത്തൽ കരാറിനെ പിന്തുണക്കുന്ന പ്രസ്താവനയിൽ ഒപ്പിട്ടിട്ടുണ്ട്. എന്നാൽ, സ്മ്രോട്രിക്, ബെൻ ഗവിർ ഉൾപ്പെടെയുള്ള തീവ്രവലതുപക്ഷ മന്ത്രിമാർ വെടിനിർത്തൽ നീക്കത്തെ ചെറുക്കുമെന്ന് അറിയിച്ചു. അതിനിടെ, ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ ഹമാസ് തടവിലാക്കിയ ബന്ദികളിൽ നാലുപേർകൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു.
റഫ ഉൾപ്പെടെ ഗസ്സയിൽ ഇസ്രായേൽ ആക്രമണം നടത്തുകയാണ്. ആശുപത്രികളും ബേക്കറികളും നിലച്ചതു കാരണം ജനങ്ങൾ കടുത്ത ദുരിതത്തിലാണ്. പരിക്കേറ്റ ആളുകൾക്ക് ചികിൽസ പൂർണമായും നിഷേധിക്കപ്പെടുകയാണെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.
ഇസ്രായേൽ സിറിയയിൽ നടത്തിയ ആക്രമണത്തിൽ മുതിർന്ന ഇറാൻ സൈനിക ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ഇറാൻ സൈനിക ഉപദേഷ്ടാവ് സഈദ് അബിയാർ ഉൾപ്പടെ ഏഴു പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഫലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി പിന്തുണച്ച് മറ്റൊരു യൂറോപ്യൻ രാജ്യമായ സ്ലൊവേനിയയും രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട പ്രമേയം സ്ലൊവേനിയൻ പാർലമെൻറ് പാസാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക