ന്യൂഡൽഹി: അന്താരാഷ്ട്ര യാത്രാ വിമാനങ്ങളിൽ ചില യാത്രക്കാരെല്ലാം ആശ്രയിക്കുന്ന ഒന്നാണ് മദ്യപാനം. ഇത്തരം ദീർഘ ദൂര അന്താരാഷ്ട്ര വിമാനങ്ങളിൽ മദ്യപാനം സൗജ്യനമാണെന്നുള്ള അധിക ബോണസും ഇതിന് കാരണമാണ്. പലരും ദീർഘസമയമുള്ള യാത്രകൾക്ക് വിമാനത്തിലിരുന്ന് മദ്യപിക്കാൻ താല്പര്യപ്പെടുന്നവരാണ്. ഇന്ത്യയിൽ സർവ്വീസ് നടത്തുന്ന പല എയർലൈനുകളും ഫ്ലൈറ്റുകളിൽ ലഹരിപാനീയങ്ങൾ നൽകാറുമുണ്ട്. എന്നാൽ ഉയരങ്ങൾ താണ്ടുമ്പോഴുള്ള മദ്യപാനവും അത്ര നല്ലതല്ല എന്ന പഠനമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ദീർഘദൂര യാത്രയ്ക്കിടെ മദ്യം കഴിക്കുന്നതും പിന്നീട് ഉറങ്ങുന്നതും ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത വലിയ തോതിൽ വർധിപ്പിക്കും എന്ന് ഗവേഷണങ്ങൾ പറയുന്നു. വിമാനത്തിലെ വായു മർദ്ദം കുറയുകയും അത്തരം അവസ്ഥയിൽ മദ്യം കഴിച്ച ശേഷം ഉറങ്ങുകയും ചെയ്യുന്നത് ആളുകളുടെ രക്തത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കുന്നു എന്നും പഠനങ്ങൾ പറയുന്നു. ഇത് അവരുടെ ഹൃദയമിടിപ്പ് വീണ്ടും വർധിപ്പിക്കുന്നു.
ജർമൻ എയ്റോസ്പേസ് സെന്ററിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയ്റോസ്പേസ് മെഡിസിനിലെ ഒരു കൂട്ടം ഗവേഷകർ നടത്തിയ പഠനമാണ് ഉയരവും മദ്യപാനവും തമ്മിലുള്ള ബന്ധത്തെ പുറത്ത് കൊണ്ട് വന്നത്. മദ്യപാനവും വിമാന ക്യാബിനിലെ ‘ഹൈപ്പോബാറിക്’ അവസ്ഥയും സംയോജിപ്പിച്ച് ഉറക്കത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചാണ് സംഘം പഠനം നടത്തിയത്.
18 നും 40 നും ഇടയിൽ പ്രായമുള്ള ആരോഗ്യമുള്ള ഒരു കൂട്ടം വ്യക്തികളിൽ പകുതി പേരെ ഒരു അറയിൽ പാർപ്പിച്ച് അവിടെയുള്ള അന്തരീക്ഷമർദ്ദം വിമാനത്തിന്റെ ക്രൂയിസിങ് ഉയരത്തിന്റെ അന്തരീക്ഷത്തിലേക്ക് പാകപ്പെടുത്തിയാണ് പഠനം നടത്തിയത്. ഉയരം കൂടും തോറും ഉറക്കത്തിൽ ഹൃദയമിടിപ്പ് വർധിക്കുകയും ഓക്സിജന്റെ അളവ് കുറയുകയും ചെയ്യുന്നതായാണ് കണ്ടെത്തൽ.
ഇത് ഹൃദയവും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഉൾപ്പടെയുള്ള രോഗികൾക്ക് വളരെയധികം പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നേരിടാൻ തുടങ്ങും. രോഗികൾക്ക് മാത്രമല്ല, ആരോഗ്യമുള്ള ആളുകൾക്കും ഇതൊരു ഭീഷണി തന്നെയാണ്. വിമാന യാത്രയ്ക്കിടെ അമിതമായി മദ്യം കഴിക്കുന്നത് പെട്ടെന്ന് ആരോഗ്യം വഷളാക്കുകയും ജീവൻ അപകടപ്പെടുത്തുന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും.
രക്തത്തിലെ ഓക്സിജൻ ലെവൽ 95% മുതൽ 100% വരെ ആരോഗ്യകരമാണെന്ന് കണക്കാക്കപ്പെടുന്നു. രക്തം ശരീരത്തിന്റെ ബാക്കി ഭാഗത്തിന് മതിയായ ഓക്സിജൻ നൽകാത്ത അവസ്ഥ അപകടകരമാണ്. മദ്യം കഴിക്കാതെ സമാന ഉയരത്തിൽ ഉറങ്ങുന്നവരുടെ ശരാശരി ഓക്സിജൻ നില 88.97% ആയപ്പോൾ മദ്യം കഴിക്കുകയും ഉയരത്തിൽ ഉറങ്ങുകയും ചെയ്തവരുടെ ശരാശരി 85.32% ആയിരുന്നു. ഇത് ഹൃദയാരോഗ്യത്തെ അപായത്തിലേക്ക് നയിക്കുമെന്ന നിഗമനത്തിലാണ് ഗവേഷകർ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക