പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്മെന്റ് ബുധനാഴ്ച പ്രസിദ്ധീകരിക്കും. അലോട്മെന്റിൽ പേരുള്ളവർക്ക് ബുധനാഴ്ച 10 മുതൽ വ്യാഴാഴ്ച വൈകുന്നേരം അഞ്ചുവരെ സ്കൂളിൽച്ചേരാം. ആദ്യ അലോട്മെന്റ് വഴിയുള്ള പ്രവേശനം വെള്ളിയാഴ്ച പൂർത്തിയായിരുന്നു.
2,45,944 പേരാണ് ആദ്യത്തേതിൽ ഉൾപ്പെട്ടിരുന്നത്. ഇവരിൽ 1,20,176 കുട്ടികൾ സ്ഥിരം പ്രവേശനംനേടി. 99,420 പേർ ഉയർന്ന ഓപ്ഷനുകൾ പ്രതീക്ഷിച്ച് താത്കാലികമായി സ്കൂളുകളിൽ ചേർന്നു. 25,156 പേർ പ്രവേശനം നേടിയില്ല. തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയതിന് ഉൾപ്പെടെ 1189 പേർക്ക് പ്രവേശനം നിരസിച്ചു.
ആദ്യ അലോട്മെന്റിനുശേഷം 64,117 സീറ്റാണ് മിച്ചമുണ്ടായിരുന്നത്. ഇതും പ്രവേശനം നേടാത്തതും റദ്ദായ സീറ്റുകളും രണ്ടാം അലോട്മെന്റിനായി നീക്കിവെക്കും. മൂന്നുവിഭാഗങ്ങളിലുമായുള്ളത് 90,462 സീറ്റാണ്. ഇത്രയുംപേർക്കുകൂടി അടുത്ത അലോട്മെന്റിൽ ഇടംലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. അലോട്ട്മെൻറ് ലഭിക്കുന്നവർക്ക് 12, 13 തീയതികളിൽ സ്കൂളിൽ പ്രവേശനം നേടാം.
പത്താംക്ലാസ് സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവയുടെ അസലാണ് പ്രവേശനസമയത്തു വേണ്ടത്. ബന്ധപ്പെട്ട ബോർഡുകളിൽനിന്ന് യോഗ്യതാസർട്ടിഫിക്കറ്റ് ലഭിക്കാത്തവർക്ക് അസൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സമയമനുവദിക്കും. ഇവർ പ്രവേശനസമയത്ത് മാർക്ക് ലിസ്റ്റിന്റെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കിയാൽ മതി. ഡിജിറ്റൽ സർട്ടിഫിക്കറ്റും സ്വീകരിക്കും. ബോണസ് പോയിന്റ്, ടൈ ബ്രേക്ക് പോയിന്റ് എന്നിവയുമായി ബന്ധപ്പെട്ട അസൽ രേഖകൾ നിർബന്ധമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക