ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലെ ‘മോദി കാ പരിവാര്‍’ ടാഗ് ലൈന്‍ മാറ്റാന്‍ പ്രവര്‍ത്തകരോട് നരേന്ദ്ര മോദി. എന്‍ഡിഎ സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തിലെത്തിയതില്‍ കൂടെ നിന്നവരെ അഭിനന്ദിക്കുന്നതായും മോദി അറിയിച്ചു. പേരിലെ മോദിയുടെ കുടുംബം എന്ന് മാറ്റിയാലും രാജ്യത്തിന്റെ പുരോഗതിയില്‍ ഒരു കുടുംബമായി തുടരുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
‘തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്ത്യയിലുടനീളമുള്ള ജനങ്ങൾ തന്നോടുള്ള പിന്തുണയറിയിക്കുന്നതിനായി ‘മോദി കാ പരിവാർ’ എന്ന് സോഷ്യൽമീഡിയകളിൽ പേരിനൊപ്പം രേഖപ്പെടുത്തി. അത് തനിക്ക് ഒരുപാട് കരുത്ത് നൽകി. ഇന്ത്യയിലെ ജനങ്ങൾ എൻ.ഡി.എ മുന്നണിയെ മൂന്നാമതും വിജയിപ്പിച്ചിരിക്കുകയാണെന്നും’ മോദി പറഞ്ഞു. തെലങ്കാനയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയാണ് ‘മോദി കാ പരിവാർ’ എന്ന മുദ്രാവാക്യം പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്.
കുടുംബമില്ലാത്തതിനാൽ മോദിക്ക് ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസിലാവില്ലെന്ന ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ വിമർശനത്തിന് മറുപടിയായാണ് മോദി പുതിയ മുദ്രാവാക്യം മുന്നോട്ടുവെച്ചത്. തുടർന്ന് ബി.ജെ.പി നേതാക്കളും പ്രവർത്തകരും ‘മോദി കാ പരിവാർ’ എന്ന മുദ്രാവാക്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഈ ടാഗ് ലൈന്‍ മാറ്റാനാണ് നേതാക്കളോടും പ്രവര്‍ത്തകരോടും മോദി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക