തിരുവനന്തപുരം: മലപ്പുറം പരപ്പനങ്ങാടിയിൽ പ്ലസ് വൺ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് വിദ്യാർഥിനി ഹാദി റുഷ്ദ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചും ആവശ്യമായ പുതിയ ബാച്ചുകൾ അടിയന്തരമായി അനുവദിക്കണമെന്നാവശ്യപ്പെട്ടും സംസ്ഥാനത്ത് വെള്ളിയാഴ്ച വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം. ഷെഫ്റിൻ പറഞ്ഞു.
വിദ്യാർഥിനിയുടെ മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമാണ്. ഇനിയൊരു ഹാദി റുഷ്ദ കേരളത്തിൽ ഉണ്ടാകരുത്. അതിന് പുതിയ ബാച്ചുകൾ അനുവദിച്ച് ഉത്തരവിറക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഹാദി റുഷ്ദയുടെ രക്തസാക്ഷിത്വം മലബാർ വിദ്യാഭ്യാസ അവകാശ പോരാട്ടങ്ങളെ കൂടുതൽ ജനകീയവും കരുത്തുറ്റതുമാക്കുമെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.പി. തഷ്രീഫ്, ആദിൽ അബ്ദുറഹീം, ജില്ല പ്രസിഡൻ്റ് അലി സവാദ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
പ്ലസ് വൺ അലോട്ട്മെന്റ് പ്രക്രിയ ആരംഭിച്ച ശേഷവും മലബാർ ജില്ലകളിൽ ഹയർ സെക്കൻഡറി സീറ്റ് പ്രതിസന്ധി രൂക്ഷമായി തുടരുകയാണെന്ന് ഫ്രറ്റേണിറ്റി ചൂണ്ടിക്കാട്ടി.
മലബാർ ജില്ലകളിൽ ഈ വർഷം പ്ലസ് വണ്ണിന് അപേക്ഷിച്ചിട്ടുള്ളവർ 2,46,086 വിദ്യാർഥികളാണ്. ജൂൺ 11ന് വൈകീട്ട് പ്രസിദ്ധീകരിച്ച രണ്ടാം അലോട്ട്മെന്റിന് ശേഷം 1,27,181 വിദ്യാർഥികൾക്ക് മലബാറിൽ സീറ്റ് ലഭിച്ചിട്ടില്ല. മലബാർ ജില്ലകളിൽ ബാക്കി ലഭ്യമായിട്ടുള്ള 42,641 സീറ്റുകളിലേക്ക് കൂടി ഇനി പ്രവേശനം ലഭിച്ചാലും 84,540 വിദ്യാർഥികൾ പുറത്തു നിൽക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക