ഇനിമുതൽ തന്റെ പ്രവർത്തന കേന്ദ്രം കേരളമാണെന്നും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനി ഇല്ലെന്നും ആവർത്തിച്ച് കെ മുരളീധരൻ. വയനാട്ടിൽ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞ കെ മുരളീധരൻ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരെ പൊതുരംഗത്ത് സജീവമാകില്ല എന്നും പറഞ്ഞു.
പ്രചാരണത്തിലെ വീഴ്ചയാണ് തൃശ്ശൂരിലെ തോൽവിക്ക് കാരണമെന്ന് പറഞ്ഞ കെ മുരളീധരൻ തോൽവിയിൽ സംസ്ഥാന ജില്ലാ നേതൃത്വത്തെ കുറ്റപ്പെടുത്താൻ തയ്യാറായില്ല. തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ഇടപെടൽ മനസ്സിലാക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന് പറഞ്ഞ അദ്ദേഹം തൃശ്ശൂരിൽ മാത്രം ക്രിസ്ത്യൻ വോട്ടുകൾ ചോർന്നു എന്നും ഒരു തിരഞ്ഞെടുപ്പോടുകൂടി ലോകം അവസാനിക്കാൻ പോകുന്നില്ല എന്നും പറഞ്ഞു.
സുരേഷ് ഗോപി തൃശ്ശൂരിൽ നടത്തിയ പ്രവർത്തനങ്ങൾ പരമ്പരാഗത വോട്ടുകളിൽ വിള്ളൽ ഉണ്ടാക്കി എന്ന് പറഞ്ഞ അദ്ദേഹം തൃശ്ശൂരിൽ മാത്രമാണ് ക്രൈസ്തവ വോട്ടുകളിൽ വിള്ളൽ ഉണ്ടായത് എന്നും കോട്ടയത്തും ഇടുക്കിയിലും ഒന്നും അല്ലെങ്കിൽ ഞങ്ങൾ ജയിക്കില്ലല്ലോ എന്ന് പറഞ്ഞു. അതേസമയം കോഴിക്കോട്ടെ മുരളീധരന്റെ വീട്ടിലെത്തിയ പ്രതിപക്ഷനേതാവ് വി ഡി സതീശന് മുരളീധരനെ കാണാൻ സാധിക്കാതെ മടങ്ങേണ്ടി വന്നു.
തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന കെ മുരളീധരനെ രാഹുൽ ഗാന്ധി ഫോണിൽ വിളിച്ച് സംസാരിച്ചു. നിലവിൽ ഡൽഹിയിൽ തുടരുന്ന മുരളീധരൻ സംസ്ഥാനത്തെ സംഘടനാ സാഹചര്യം സോണിയ ഗാന്ധിയെ കണ്ട ധരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക