നർത്തകൻ ആർ എൽ വി രാമകൃഷ്ണനെതിരെ ജാതീയ അധിക്ഷേപം നടത്തിയ സംഭവത്തിൽ കോടതിയിൽ ഹാജരായി കലാമണ്ഡലം സത്യഭാമ. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് ജാതീയ അധിക്ഷേപം നടത്തിയ കേസിൽ മോഹിനിയാട്ടം നർത്തകിയായ കലാമണ്ഡലം സത്യഭാമ കോടതിയിൽ ഹാജരായത്.
കേസിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് സത്യഭാമ സമർപ്പിച്ച അപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. ഹൈക്കോടതി ജസ്റ്റിസ് കെ ബാബു ഒരാഴ്ചയ്ക്കുള്ളിൽ നെടുമങ്ങാട് എസ് സി/എസ് ടി പ്രത്യേക കോടതിയിൽ ഹാജരാകാൻ സത്യഭാമയോടും ജാമ്യ അപേക്ഷ നൽകിയാൽ അന്നു തന്നെ തീർപ്പാക്കാൻ നെടുമങ്ങാട് കോടതിയോടും നിർദ്ദേശിച്ചിരുന്നു.
അതേ സമയം കാലടി സംസ്കൃത സർവകലാശാലയിൽ എം എ ഭരതനാട്യം വിദ്യാർത്ഥിയായിരുന്ന ആർ എൽ വി രാമകൃഷ്ണൻ വിവാദങ്ങൾക്കിടെ കഴിഞ്ഞ മാസം എഴുതിയ പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയിരുന്നു. എം എ ഭരതനാട്യത്തിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ വിവരം രാമകൃഷ്ണൻ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
കാലടി സംസ്കൃത സർവ്വകലാശാലയിൽ എം എ ഭരതനാട്യം ഫുൾടൈം വിദ്യാർത്ഥിയായിരുന്നു കഴിഞ്ഞ രണ്ട് വർഷമായി താനെന്നും കഴിഞ്ഞ ദിവസം റിസൾട്ട് വന്നെന്നും രണ്ടാം റാങ്കിന് അർഹനായ വിവരം പ്രിയ സുഹൃത്തുക്കളെ അറിയിക്കുന്നു എന്നുമാണ് സന്തോഷവാർത്ത പങ്കുവെച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ ആർ എൽ വി രാമകൃഷ്ണൻ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക