ആർ എൽ വി രാമകൃഷ്ണനെതിരായ ജാതിയധിക്ഷേപ കേസിൽ മോഹിനിയാട്ടം നർത്തകി കലാമണ്ഡലം സത്യഭാമയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. പോലീസ് ആവശ്യപ്പെടുന്ന മുറയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാകണം, 50000 രൂപയുടെ രണ്ട് ആൾ ജാമ്യം,സമാന കുറ്റകൃത്യം ആവർത്തിക്കരുത്, പരാതിക്കാരനെ സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളോടെ ആണ് നെടുമങ്ങാട് എസ് സി/ എസ് ടി കോടതി സത്യഭാമയ്ക്ക് ജാമ്യം അനുവദിച്ചത്.
ജാതിയധിക്ഷേപം നടത്തിയ ശേഷവും സത്യഭാമ മാധ്യമങ്ങൾക്ക് മുന്നിലും സമാന പ്രതികരണം ആവർത്തിച്ചെന്ന് പറഞ്ഞ ആർ എൽ വി രാമകൃഷ്ണൻ പ്രതി ഒരു അധ്യാപികയായിരുന്നു എന്നും മകനെപ്പോലെ സംരക്ഷിക്കേണ്ട ആളായിരുന്നു എന്നും ജാമ്യം അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. അതേസമയം പ്രോസിക്യൂഷൻ പ്രതിയായ സത്യഭാമ വാദിയെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട് എന്ന് ചൂണ്ടിക്കാട്ടുകയും കസ്റ്റഡിയിലെ എടുക്കേണ്ടത് അനിവാര്യമാണെന്നും വാദിച്ചു.
മനപ്പൂർവ്വം അധിക്ഷേപശ്രമം നടത്തിയിട്ടില്ല എന്നും ആർ എല് വി രാമകൃഷ്ണന്റെ പേര് മാത്രം പറഞ്ഞാൽ മതിയായിരുന്നു എന്നും സത്യഭാമ പറഞ്ഞു. പ്രതിയെ കസ്റ്റഡിയിൽ എടുക്കേണ്ടത് അനിവാര്യമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചപ്പോൾ കസ്റ്റഡി ആവശ്യമില്ല എന്നും അഞ്ചുവർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് എന്നും സത്യഭാമയ്ക്ക് വേണ്ടി കോടതിയിൽ ഹാജരായ അഡ്വക്കേറ്റ് ബി എ ആളൂർ വാദിച്ചു.
കറുത്ത കുട്ടി എന്ന പരാമർശം എങ്ങനെ എസ് സി/ എസ് ടി വകുപ്പിന്റെ പരിധിയിൽ വരുമെന്ന് ചോദിച്ച ആളൂർ വടക്കേ ഇന്ത്യയിൽ വെളുത്ത ആളുകളും എസ് സി/ എസ് ടി വിഭാഗത്തിൽ ഉണ്ട് എന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക