ഫ്രിഡ്ജിൽ ബീഫ് കണ്ടെത്തിയതിന് പിന്നാലെ അനധികൃത നിർമ്മാണം എന്ന് കാണിച്ച് മധ്യപ്രദേശിൽ വീടുകൾ ഇടിച്ചു നിരത്തി. അനധികൃത നിർമ്മാണം എന്ന് കാണിച്ച് മധ്യപ്രദേശിലെ മാണ്ട്ലയിലാണ് പതിനൊന്നോളം വീടുകൾ ഇടിച്ചു നിരത്തിയത്. സർക്കാർ ഭൂമി അനധികൃതമായി കയ്യേറി നിർമ്മിച്ച വീടുകൾ എന്ന് ആരോപിച്ചാണ് വീടുകൾ ഇടിച്ചു നിരത്തിയത്.
പോലീസ് നടത്തിയ പരിശോധനയിലാണ് വീടുകളിലെ ഫ്രിഡ്ജിൽ നിന്ന് ബീഫ് കണ്ടെത്തിയത്. നയൻപൂരിലെ ഭൈൻവാഹിയിൽ വൻതോതിൽ പശുക്കളെ കശാപ്പിനായി ബന്ദിയാക്കിയിട്ടുണ്ട് എന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ 150 ഓളം പശുക്കളെ ഇവിടെ നിന്നും കണ്ടെത്തുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
150 ഓളം പശുക്കളെയും പോത്തിറച്ചിയും കണ്ടെത്തിയതിനെ തുടർന്ന് സംഭവത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും പ്രതികളായ പത്തുപേർക്കായി തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് പ്രതികളിൽ ഒരാളെ പോലീസ് കണ്ടെത്തിയത്. ഇറച്ചിയുടെ സാമ്പിൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചതായി അറിയിച്ച എസ്പി കേസുമായി ബന്ധപ്പെട്ട രണ്ട് പ്രതികളുടെ ക്രിമിനൽ പശ്ചാത്തലം ശേഖരിച്ചിട്ടുണ്ടെന്നും ബാക്കിയുള്ളവരുടെ വിവരങ്ങൾ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ് എന്നും അറിയിച്ചു. ഏഴുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മധ്യപ്രദേശിൽ പശുക്കളെ കശാപ്പ് ചെയ്യുന്നതിന് ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക