കൊല്ലം: ചാത്തന്നൂരിൽ ദേശീയപാതയിൽ കാർ കത്തി ഒരാൾ വെന്തുമരിച്ചു. നിർമാണം നടക്കുന്ന ദേശീയപാതയിലാണ് കാർ കത്തിയത്. കാറിന് എങ്ങനെ തീപിടിച്ചു എന്നത് വ്യക്തമല്ല. ഇന്നലെ വൈകുന്നേരം ആണ് സംഭവം. ഡ്രൈവറുടെ ശരീരം പൂർണ്ണമായും കത്തി കരിഞ്ഞിരുന്നു.
ചാത്തന്നൂർ ഭാഗത്തുനിന്ന് വരികയായിരുന്ന കാർ ആശുപത്രിക്ക് സമീപം നിർത്തിയതിന് പിന്നാലെ വാഹനത്തിൽനിന്ന് തീ ഉയരുകയായിരുന്നു. സമീപത്തെ വർക് ഷോപ്പിലുണ്ടായിരുന്നവർ ഓടിയെത്തിയെങ്കിലും തീ ആളിപ്പടർന്നതിനാൽ കാറിന്റെ വാതിൽ തുറക്കാൻ കഴിഞ്ഞില്ല.
സംഭവം അറിഞ്ഞ് ഉടൻതന്നെ ചാത്തന്നൂർ പോലീസ് സ്ഥലത്തെത്തി. തീ ആളിപ്പടരുന്നതിനാൽ പരവൂരിൽനിന്ന് അഗ്നിരക്ഷാ സേനയെത്തിയ ശേഷമാണ് തീ അണയ്ക്കാൻ സാധിച്ചത്. അപ്പോഴേക്കും ഡ്രൈവിങ് സീറ്റിലിരുന്നയാൾ മരിച്ചിരുന്നു.
ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. ചിറക്കറ തട്ടാരുകോണം സ്വദേശിയാണ് മരിച്ചതെന്നാണ് സംശയം. ഇദ്ദേഹത്തെ ഞായറാഴ്ച ഉച്ചമുതൽ കാണാനില്ലെന്നും ഫോൺ വിളിച്ചിട്ട് വിവരമൊന്നും ലഭിച്ചില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
ഇദ്ദേഹത്തിന്റെ മരുമകന്റേതാണ് കാർ. ശരീരം പൂർണമായും കത്തിക്കരിഞ്ഞതിനാൽ ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മാത്രമേ മരിച്ചതാരെന്ന് സ്ഥിരീകരിക്കാൻ കഴിയൂ എന്ന് പോലീസ് വ്യക്തമാക്കി.ഓൾട്ടോ 800 വാഹനമാണ് കത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക