ആലപ്പുഴ: സംസ്ഥാനത്ത് പക്ഷിപ്പനി ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ മനുഷ്യരിലേക്ക് പടരാതിരിക്കാൻ ആരോഗ്യവകുപ്പ് ജില്ലയിൽ ജാഗ്രത ശക്തമാക്കി. ആലപ്പുഴയിൽ പക്ഷിപ്പനി റിപ്പോർട്ടുചെയ്തുതുടങ്ങിയ ഏപ്രിൽമുതൽ ഇതുവരെ പരിശോധിച്ച സാമ്പിളുകളിലൊന്നിലും മനുഷ്യരിൽ പോസിറ്റീവ് കേസ് കണ്ടെത്തിയിട്ടില്ല. എന്നാൽ, മെക്സിക്കോയിൽ പക്ഷിപ്പനി ബാധിച്ച് അടുത്തിടെ ഒരാൾ മരിക്കുകയും നാലുദിവസംമുൻപ് പശ്ചിമബംഗാളിൽ നാലുവയസ്സുകാരിക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് ജാഗ്രത ശക്തമാക്കിയത്.
പശ്ചിമബംഗാളിലെ പുതിയ കേസുൾപ്പെടെ ഇതുവരെ രാജ്യത്ത് രണ്ടുകേസാണ് മനുഷ്യരിൽ റിപ്പോർട്ടുചെയ്തത്. 2019-ലായിരുന്നു ആദ്യത്തേത്. എച്ച് 5 എൻ 2 വൈറസാണ് ആലപ്പുഴയിൽ സ്ഥിരീകരിച്ചത്. ഇതേ വൈറസാണ് മെക്സിക്കോയിൽ മനുഷ്യജീവനെടുത്തത്. എന്നാൽ, ബംഗാളിലെ കുട്ടിയിൽ എച്ച് 9 എൻ 2 വൈറസാണ് കണ്ടെത്തിയത്. സാധാരണ ഈ രണ്ടുവൈറസുകളും മനുഷ്യരിലേക്ക് അപൂർവമായേ പകരാറുള്ളൂ. എന്നാൽ, ജനിതകവ്യതിയാനം സംഭവിച്ചാൽ മനുഷ്യരിലേക്കു പടരാനുള്ള സാധ്യതയേറെയാണ്. അതിനാലാണ് ജാഗ്രത ശക്തമാക്കിയതെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്.
ജില്ലയിൽ ഈ സീസണിൽ ആദ്യം പക്ഷിപ്പനി റിപ്പോർട്ടുചെയ്തത് എടത്വാ, ചെറുതന മേഖലകളിലാണ്. അവിടെ അന്ന് തുടങ്ങിയ പനിസർവേയാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ച ചേർത്തല, തണ്ണീർമുക്കം, മുഹമ്മ മേഖലകളിലും ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്. പക്ഷികളുമായി സമ്പർക്കത്തിലേർപ്പെടുന്നവർക്ക് പനിയുൾപ്പെടെയുള്ള രോഗലക്ഷണങ്ങളുണ്ടായാൽ സ്രവപരിശോധന നടത്തും.
ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് അതിനുള്ള സൗകര്യമുള്ളത്. പോസിറ്റീവ് കേസുകൾ കണ്ടെത്തിയാൽ ചികിത്സ നൽകാൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സജ്ജമാണ്. വെന്റിലേറ്ററോടുകൂടിയ ഐ.സി.യു. സംവിധാനം പക്ഷിപ്പനി റിപ്പോർട്ടുചെയ്തപ്പോൾ തന്നെ ഇവിടെ ഒരുക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക